കണ്ണൂർ: കെ. സുധാകരൻ - സണ്ണി ജോസഫ് തർക്കത്തിൽ മഞ്ഞുരുക്കം. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തി സുധാകരനെ കണ്ട് സണ്ണി ജോസഫ്. സണ്ണി ജോസഫുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് സുധാകരൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. സണ്ണി ജോസഫിനെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. നാളെ സണ്ണി ജോസഫിന്റെ പ്രചാരണ പരിപാടിയിൽ സുധാകരൻ പങ്കെടുക്കും.
പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് കെ. സുധാകരൻ ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. നേരത്തേതിനേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഇപ്പോഴുള്ളത്. തമ്മിൽ കാണാൻ വൈകിയിട്ടില്ല. രണ്ടുപേരും തിരക്കിലായിരുന്നു. താൻ വളരെ സന്തോഷവാനാണെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. പിണക്കമല്ല, ഞങ്ങൾ തമ്മിൽ പ്രേമമാണെന്നും സുധാകരൻ തമാശരൂപേണ പറഞ്ഞു.
കെ. സുധാകരൻ എന്റെ നേതാവാണെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് കെ. സുധാകരനാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.