ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പിതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാവൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവാരൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് കരുണാനിധി തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപം സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന യോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. അതോടൊപ്പം മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. പാർട്ടി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നാളെ (ഏപ്രിൽ ഒന്ന്) തിരുച്ചി, കരൂർ ജില്ലകളിലെ മണ്ഡലങ്ങളിലും മറ്റന്നാൾ (ഏപ്രിൽ 2) ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലെ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ കൊളത്തൂരിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. കൊളത്തൂരിൽ സ്റ്റാലിന് ഇത് തുടർച്ചയായ നാലാമങ്കമാണ്. മന്ത്രി പി.കെ. ശേഖർബാബു അടക്കമുള്ള നേതാക്കൾക്ക് ഒപ്പമെത്തിയാണ് പത്രിക നൽകിയത്. പിന്നാലെ കേന്ദ്രത്തിനെതിരെയാണ് തമിഴ്നാടിന്റെ പോരാട്ടമെന്നും ഇത്തവണ വലിയ വിജയം ഡിഎംകെ സഖ്യം നേടുമെന്നും സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.