

തിരുവനന്തപുരം: ചരിത്രവിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് സംസ്ഥാനത്തെത്തും. പാർലമെന്ററി പാർട്ടി യോഗം രണ്ട് ദിവസത്തിനുള്ളിൽ നടക്കും. അന്തിമ തീരുമാനം കൈക്കെള്ളുക ഡൽഹിയിൽ വച്ചാകും. ഘകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ചർച്ച നടക്കും.
യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമാണ്. നിയുക്ത എംഎൽഎമാരുടെ നിലപാടറിയാനാണ് എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തുന്നത്. ഇന്നും നാളെയുമായി കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.ഡി. സതീശനാണ് മുൻതൂക്കമെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സാധ്യതാ പട്ടികയിലുണ്ട്.
മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷകളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഏഴിനാണ് ഡൽഹിയിലെത്തുക. മെയ് പത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.