തൃശൂർ: ഗുരുവായൂരിൽ സിപിഐഎം-ബിജെപി ഡീൽ നടന്നതായി യുഡിഎഫ് സ്ഥാനാർഥി സി. എച്ച്. റഷീദ്. 2021ൽ ഗുരുവായൂരിൽ ബിജെപി വോട്ട് വാങ്ങിയാണ് സിപിഐഎം ജയിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പിലെ എൻ. കെ. അക്ബർ വിജയം ഇടതുപക്ഷത്തിൻ്റെ വിജയമായി കാണാനാകില്ല. 2019 ലെ തെരഞ്ഞെടുപ്പിൽ 33000 വോട്ട് ബിജെപി നേടിയപ്പോൾ , 2021ൽ അവർ പിന്തുണച്ച സ്ഥാനാർഥിക്ക് ലഭിച്ചത് 6000 വോട്ട് മാത്രമാണ്. എൽഡിഎഫ് ഭരിച്ച 20 വർഷത്തിനിടയിൽ ഗുരുവായൂരിൽ യാതൊരു വികസനവും നടന്നിട്ടില്ലെന്നും സി. എച്ച്. റഷീദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ബി. ഗോപാലകൃഷ്ണൻ പറഞ്ഞാൽ ഗുരുവായൂരിൽ വർഗീയ ചേരിതിരിവുണ്ടാകില്ലെന്നും ഫാസിസ്റ്റ് ശക്തികൾ വിചാരിച്ചാൽ ഗുരുവായൂരിൽ വർഗീയത വളർത്താനാകില്ലെന്നും സി. എച്ച്. റഷീദ് പറഞ്ഞു. യുഡിഎഫിൻ്റെ നിലവിലെ സംഘടനാ ശേഷി കൊണ്ടും ശക്തികൊണ്ടും ഗുരുവായൂർ തിരികെ പിടിക്കും. എൻ. കെ. അക്ബറിനെക്കുറിച്ച് ഗുരുവായൂരിലെ വോട്ടർമാർക്ക് കൃത്യമായി അറിയാം. അക്ബറിനെതിരായ ജനവികാരവും യുഡിഎഫിന് അനുകൂലമാകുമെന്നും സി.എച്ച് റഷീദ് കൂട്ടിച്ചേർത്തു.