

കാസർകോഡ്: നാമനിർദ്ദേശപത്രിക പിൻവലിക്കാൻ മണിക്കൂറുകൾ ശേഷിക്കെ മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐയുടെ നിലപാട് നിർണായകമാകും. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫ് നേതാക്കൾ എസ്ഡിപിഐ നേതാക്കളിൽ സമ്മർദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. എന്നാൽ ഒരു കാരണവശാലും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്നാണ് സ്ഥാനാർത്ഥി കെ. എം അഷ്റഫിന്റെ വിശദീകരണo.
എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം എന്നാണ് യുഡിഎഫിൻ്റെ ആവശ്യം. ഉന്നത നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടാൽ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് എസ്ഡിപിഐ. ഇതിനിടെ കഴിഞ്ഞദിവസം പിഡിപി മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു.
മഞ്ചേശ്വരത്തെ പ്രത്യേക സാഹചര്യത്തിൽ 'ബിജെപിയെ പ്രതിരോധിക്കാൻ മതേതരകക്ഷികളെ പിന്തുണയ്ക്കുക' എന്ന നിലപാടിലാണ് പിഡിപി കാസർഗോഡ് ജില്ലാ നേതൃത്വം.