കോഴിക്കോട്: കേരളത്തിൽ ഭരണ തുടർച്ചയുണ്ടാവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തിൽ ഇടത് മുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. യഥാർഥ ഇടതുപക്ഷം തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത് അംഗീകാരമാണെന്ന് എം.എ. ബേബി പറഞ്ഞു. സതീശൻ അങ്ങനെ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ ഇടതുപക്ഷത്തിനു മാത്രമെ പ്രസക്തിയുള്ളുവെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങൾക്ക് മുന്നിൽ അങ്ങനെയെ സ്വീകാര്യത കിട്ടുകയുള്ളുവെന്നും സതീശനറിയാമെന്നും എം.എ. ബേബി പറഞ്ഞു.
ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളെന്നും ബേബി പറഞ്ഞു. സിപിഐഎം - എസ്ഡിപിഐ ഡീൽ ആരോപണത്തിൽ ബേബി പ്രതികരിച്ചു. സിപിഐഎം എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്നും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ബേബി പറഞ്ഞു. എസ്ഡിപിഐ അവരുടെ പ്രവർത്തന ശൈലി മാറ്റണം. എസ്ഡിപിഐ അവരുടെ ഇഷ്ടത്തിനാണ് വോട്ട് ചെയ്യുന്നത്. നേമത്ത് ബിജെപിയെ പരാജയപ്പെടുത്തുന്ന ഏതു വോട്ടും സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമി സിദ്ധാന്തം അപകടകരമെന്നും മതരാഷ്ട്ര വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു.