

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിപദത്തിനായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേരളത്തിലുടനീളം വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകരുടെ പ്രകടനം. 'നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം', 'നിലപാടുകളുടെ രാജകുമാരന് സ്വാഗതം' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനമാണ് നടന്നത്.
കാസർഗോഡ് തൃക്കരിപ്പൂരിൽ വി.ഡി.സതീശനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തി. തൃക്കരിപ്പൂർ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രവർത്തകർ വി.ഡി. സതീശന് മുദ്രാവാക്യം വിളിച്ച് ഇറങ്ങിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്ന് സതീശനെ അനുകൂലിച്ച് പ്രകടനം നടന്നു. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് പ്രകടനം നടത്തിയത്.
പെരുമ്പാവൂരിലും വി.ഡി. സതീശന് വേണ്ടി അണികൾ തെരുവിലിറങ്ങി.നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. 'പട നയിച്ചവൻ നാട് ഭരിക്കട്ടെ' എന്ന് ആഹ്വാനം ചെയ്താണ് പ്രകടനം. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വി.ഡി അനുകൂല പ്രകടനം നടന്നു.
വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടന്നു. പേരാമ്പ്രയിലും,തൃശൂരിലും പ്രവർത്തകരുടെ റാലി നടന്നു. എറണാകുളം മരടിൽ 'കണ്ണേ കരളേ വി.ഡി.എസ്സേ' എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ റോഡിലിറങ്ങിയത്. കെപിസിസി വിലക്ക് ലംഘിച്ച് വി.ഡി അനുകൂലികളുടെ പ്രകടനം.തിരുവനന്തപുരം വിഴിഞ്ഞത്താണ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നത്. വി.ഡി. സതീശൻ അനുകൂലികളുടെ പ്രകടനം മാത്രമല്ല രാവിലെ മുതൽ സംസ്ഥാനത്തിൻ്റെ പലയിടത്തും ഫ്ളക്സ് ബോർഡും ഉയർന്നു.