എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സുനാമിയുണ്ടാകുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല വൻ മരങ്ങളും ഇക്കുറി കടപുഴകി വീഴും. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും വി.ഡി. സതീശൻ പറഞ്ഞു. അതിശക്തമായ യുഡിഎഫ് തരംഗമാണ് നിലവിൽ കേരളം മുഴുവനുള്ളത്. സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധവുമുണ്ട്. ഒരു കാരണവശാലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി.ഡി. സതീശൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"എന്റെ രാഷ്ട്രീയ ജിവിതത്തിൽ ഇതുവരെ കാണാത്ത യുഡിഎഫ് അനുകൂല തരംഗമാണ് കേരളത്തിലുള്ളത്. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നത് ഞാൻ ആവർത്തിക്കുകയാണ്. സ്വന്തം രക്തസാക്ഷികളുടെ ഫണ്ട് എടുക്കുന്നലരാണ് ശവം തീനികൾ. 70 ലക്ഷം രൂപയുടെ കണക്കുകൾ കാണാനില്ലെന്ന പരാതി കഴിഞ്ഞ ദിവസവും വന്നില്ലേ. അഭിമന്യൂവിന്റെ ഫണ്ട് തട്ടിയെടുത്തു. വിഷ്ണുവിന്റെ ഫണ്ട് തട്ടിയെടുത്തു. വിഷ്ണുവിന്റെ കുടുംഭം കോൺഗ്രസിൽ ചേർന്നു. ശവം തീനികൾ സിപിഐഎമ്മുകാരാണ്", വി.ഡി. സതീശൻ വാക്കുകൾ.
ഒന്നാം പിണറായി സർക്കാരിന് താൻ പാസ് മാർക്ക് കൊടുത്തിരുന്നുവെന്നും എന്നാൽ ഈ സർക്കാരിന് അത് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശമായ ഭരണം കാഴ്ച്ചവച്ച ഒരു സർക്കാരാണ് ഈ സർക്കാർ. ഈ ദുർഭരത്തിന് അന്ത്യം കുറിക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ഈ സർക്കാർ എവിടെയൊക്കെ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ പുനർനിർമിക്കാൻ യുഡിഎഫിന് കഴിയും. അത് യുഡിഎഫിന്റെ വാക്കാണെന്നും യുഡിഎഫിനെ സഹായിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.