ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുകൂലമായതോടെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് "റിസോർട്ട് രാഷ്ട്രീയത്തിന്" തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
വിജയിക്കുന്ന 100 സ്ഥാനാർഥികളെയെങ്കിലും ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിൽ റിസോർട്ട് തയ്യാറാക്കാൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജയിച്ച ടിവികെ സ്ഥാനർഥികൾ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിൽ എത്തിച്ചേരണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വിജയിച്ച എല്ലാ ടിവികെ സ്ഥാനാർഥികളും പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കടുത്ത മത്സരം നടക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ ഒരുമിച്ച് നിർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സൂക്ഷ്മപരിശോധനയ്ക്കിടെ എടപ്പാടിയിൽ നിന്നുള്ള ടിവികെ സ്ഥാനാർഥിയെ കാണാതായതിനെ തുടർന്നാണ് ടിവികെയുടെ നീക്കം. പാർട്ടിക്കുള്ളിൽ സമ്മർദമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് മുൻകരുതൽ നടപടി എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.