ഡൽഹി: ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു. പ്രോൻ്റോ, സ്നാബിറ്റ് തുടങ്ങിയ സ്റ്റാർട്ട്‌അപ്പ് കമ്പനികളാണ് മണിക്കൂറിന് 99 രൂപയ്ക്ക് വീട്ടുജോലിക്കാരെ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കമിട്ടത്.
ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഈ പുതിയ 'വൺ ഡോളർ ഹൗസ് കീപ്പിങ്' ട്രെൻഡാകുന്നത്. മണിക്കൂറിന് 99 രൂപ നിരക്കിലാണ് പാചകത്തിനും ശുചീകരണത്തിനുമായി വീട്ടുജോലിക്കാരെ വീട്ടിലെത്തിക്കുന്നത്. മുമ്പ് മാസ ശമ്പളത്തിന് നിന്നിരുന്ന ജോലിക്കാർക്ക് പകരമായി, ആവശ്യമുള്ളപ്പോൾ മാത്രം ജോലിക്കാരെ ആപ്പ് വഴി വിളിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.
ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്താൽ വർഷം നാല് ലക്ഷം രൂപയിൽ അധികം സമ്പാദിക്കാൻ കഴിയുമെന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. പ്രതിദിനം 50,000-ത്തിലധികം ബുക്കിങ്ങുകളാണ് കമ്പനികൾക്ക് ലഭിക്കുന്നത്.
എന്നാൽ കടുത്ത സുരക്ഷാ ഭീഷണികളാണ് ഈ ജോലിയിലുള്ളത്. ആപ്പിലൂടെ ലോഗിൻ ചെയ്യുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലം വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപരിചിതരുടെ വീടുകളിലേക്ക് ഒറ്റയ്ക്ക് പോയി മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഈ വെല്ലുവിളി നേരിടാൻ കമ്പനികൾ തങ്ങളുടെ ആപ്പുകളിൽ എസ്‍ഒഎസ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും അപകടമുണ്ടായാൽ ഉടൻ തന്നെ സൂപ്പർവൈസർമാരെ വിവരം അറിയിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.