

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കനത്ത തകർച്ച നേരിട്ട് സ്റ്റോക്ക് മാർക്കറ്റ് വിപണി. തുടരുന്ന സംഘർഷവും ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റവും വിപണിയെ പിന്നോട്ടടിക്കാൻ കാരണമായിട്ടുണ്ട്. വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 1700 പോയിൻ്റ്സും നിഫ്റ്റി 500 പോയിൻ്റ്സും ഇടിവ് രേഖപ്പെടുത്തി.
ആഗോള വിപണിയിലെ തകർച്ച പിന്തുടർന്നാണ് ആഭ്യന്തര വിപണിയും താഴേക്ക് പോയത്. വാൾ സ്ട്രീറ്റിൻ്റെ തകർച്ച പിന്തുടർന്ന് എഷ്യൻ സ്റ്റോക്സും താഴ്ച രേഖപ്പെടുത്തി. നിക്ഷേപകർ കൂടുതൽ സെയ്ഫ് നിക്ഷേപങ്ങളായ സ്വർണത്തിലേക്കും വെള്ളിയിലേക്കും നീങ്ങിയതോടെ സ്വർണം,വെള്ളി വിലയും കുതിച്ചുയരുകയാണ്.
ബാങ്കിംഗ്, ഐടി, ഓട്ടോമൊബൈൽ മേഖലകളിലെ ഓഹരികളിലാണ് പ്രധാനമായും ഇടിവ് നേരിട്ടിട്ടുള്ളത്. സെയ്ഫ് നിക്ഷേപങ്ങൾ പിന്തുടർന്ന് നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിക്കുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. യുദ്ധം തുടരുകയാണെങ്കിൽ വിതരണ ശൃംഖലയെ ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നുമുള്ള ആശങ്കയും നിക്ഷേപകർക്കിടയിലുണ്ട്. വരും ദിവസങ്ങളിലും വിപണിയുടെ തളർച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.