
ആമസോണിൽ നിന്ന് ഓഫറിൽ വാങ്ങിയ ടിവി പ്രവർത്തിക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിൽ നിന്ന് ഓഫറിൽ വാങ്ങിയ ടിവി ഒരു തവണ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന്, അത് നന്നാക്കി നൽകുകയോ ടിവിയുടെ വില നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. സ്ഥാപനത്തിൻറെ നടപടി സേവനത്തിലെ ന്യൂനതയും അധാർമ്മികമായ വ്യാപാര രീതിയുമാണെന്ന് കാട്ടിയാണ് വിധി.
എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ അനീഷ് ടി യു , ആമസോൺ ഓൺലൈൻ , ക്ലൗഡ് റ്റെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഓൺലൈനിൽ വൻ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരൻ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുൾ എച്ച് ഡി- എൽ ഇ ഡി ടി വി വാങ്ങിയത്.
പെട്ടി തുറന്ന് ടിവി ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ ടിവി തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ എതിർകക്ഷികളെ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ അവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എതിർകക്ഷികളുടെ ഈ നടപടി സേവനത്തിലെ ന്യൂനതയും അധാർമികവുമായ വ്യാപാര രീതിയുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ടിവിയുടെ വിലയായ 49990/- രൂപ നഷ്ടപരിഹാരവും, കോടതി ചിലവ് ഇനത്തിൽ 25,000/- രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് പ്രസിഡൻറ് ഡി.ബി. ബിനു , മെമ്പർമാരായ വി.രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.