നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരവെ വൈകാരിക കുറിപ്പ് പങ്കുവെച്ച് സുഹൃത്തും ചലചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് രാജേഷിന് പ്രിയപ്പെട്ട ശബ്ദങ്ങൾ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദസന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനുമൊക്കെയുണ്ട്. കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും പ്രതാപ് ജയലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ICU വിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ട്, SKN, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്.ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു.അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും... എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും...
പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ..
ഒന്ന് പെട്ടന്ന് വാ മച്ചാ 🙏
ഓഗസ്റ്റ് 24നാണ് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം രാജേഷ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ രാജേഷിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജേഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.