"നിങ്ങൾക്കായി ഈ മുറിപ്പാടുകൾ പങ്കിടുന്നു..."; മാറിടത്തിലെ മുറിപ്പാടുകൾ പരസ്യമാക്കി ആഞ്ജലീന ജോളി

ടൈം ഫ്രാൻസിന്റെ ഡിസംബർ ലക്കത്തിന്റെ മുഖചിത്രത്തിൽ ആഞ്ജലീന ജോളി ആണ്
ഹോളിവുഡ് നടി ആഞ്ജലീന ജോളി
ഹോളിവുഡ് നടി ആഞ്ജലീന ജോളിSource: X
Published on
Updated on

സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ച വ്യക്തിയാണ് ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളി. ആർബുദത്തെ തുടർന്ന് നടിയുടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തിരുന്നു. നടിയുടെ അതിജീവന കഥ കാൻസറുമായി പോരടിക്കുന്നവർക്ക് വലിയ പ്രചോദനമാണ്. ഇപ്പോഴിതാ ടൈം മാഗസീന്റെ ഫ്രെഞ്ച് പതിപ്പിന്റെ മുഖചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ടിനിടെ തന്റെ മാറിടത്തിലെ സർജറിയുടെ പാടുകൾ ആദ്യമായി തുറന്നുകാട്ടിയിരിക്കുകയാണ് നടി. ആത്മവിശ്വാസത്തോടെ മാറിടത്തിൽ സ്പർശിക്കുന്ന നടിയുടെ ചിത്രമാണ് ടൈം ഫ്രാൻസിന്റെ ഡിസംബർ ലക്കത്തിന്റെ മുഖചിത്രം.

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന സ്താനാർബുദവും അത് മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ആഞ്ജലീന ജോളിയുടെ ലക്ഷ്യം. “ഞാൻ സ്നേഹിക്കുന്ന നിരവധി സ്ത്രീകളുമായി ഈ മുറിപാടുകൾ ഞാൻ പങ്കിടുന്നു," 50 കാരിയായ ഹോളിവുഡ് നടി പറഞ്ഞു. “മറ്റ് സ്ത്രീകൾ അവരുടെ മുറിപ്പാടുകൾ പങ്കിടുന്നത് കാണുമ്പോൾ ഞാൻ എപ്പോഴും വികാരഭരിതയാകാറുണ്ട്. ടൈം ഫ്രാൻസ് സ്തനാരോഗ്യം, പ്രതിരോധം, സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുമെന്ന് അറിഞ്ഞപ്പോൾ ഞാൻ അവരോടൊപ്പം ചേരാൻ തീരുമാനിച്ചു”

“മാസ്റ്റെക്ടമി നടത്താനുള്ള തീരുമാനം എളുപ്പമല്ലെന്ന് മറ്റ് സ്ത്രീകളോട് പറയാനാണ് ഞാൻ ഇത് എഴുതാൻ ആഗ്രഹിച്ചത്,” ആഞ്ജലീന ന്യൂയോർക്ക് ടൈംസിന്റെ ഓപ്പൺ എഡിഷനിൽ എഴുതി. “ എന്നാൽ, ആ തീരുമാനം എടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് സ്തനാർബുദം വരാനുള്ള സാധ്യത 87 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിൽ താഴെയായി കുറഞ്ഞു. സ്തനാർബുദം മൂലം എന്നെ നഷ്ടപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് എനിക്ക് എന്റെ കുട്ടികളോട് ഇപ്പോൾ പറയാൻ കഴിയും,” നടി കൂട്ടിച്ചേർത്തു. ഓസ്കാർ ജേതാവായ നടി മറ്റ് സ്ത്രീകളെയും കാൻസർ പരിശോധനയ്ക്ക് വിധേയരാകാനും അഭിമുഖത്തിൽ പ്രോത്സാഹിപ്പിക്കുന്നു.

2013ലാണ് മാസ്റ്റെക്ടമി ചെയ്തതായി ആഞ്ജലീന ജോളി ലോകത്തോട് വെളിപ്പെടുത്തിയത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്‍ബുദം മൂലമാണെന്നിരിക്കെ മുന്‍കരുതലെന്ന നിലയ്ക്കാണ് നടി ഈ തീരുമാനം എടുത്തത്. ജെനറ്റിക്കലായി അര്‍ബുദത്തിന് കാരണമാകുന്ന ജീന്‍ ആഞ്ജലീനയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഹോളിവുഡ് നടി ആഞ്ജലീന ജോളി
"മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിൽ"; അർജന്റീനിയൻ നിന്നുള്ള സിനിമ ക്യൂറേറ്റർ ഫെർണാണ്ടോ ബ്രെന്നർ

മാസ്റ്റെക്ടമി ചെയ്തു എന്ന് നടി വെളിപ്പെടുത്തിയതിന് പിന്നാലെ ഫ്രാൻസിലെ സ്താനാർബുദ പരിശോധനകളിൽ 20 ശതമാനം വർധനവാണ് ഉണ്ടായത്. "ആൻജലീന ഇഫക്റ്റ്" (Angelina Effect) എന്നാണ് ഇത് അറിയപ്പെടുന്നത്. മുൻപ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത തരം സ്വാധീനമാണ് നടി സൃഷ്ടിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് ടൈം ഫ്രാൻസ് നടിയെ കവർ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. നഥാനിയേൽ ഗോൾഡ്ബെർഗ് ആണ് ഈ കവർ ഫോട്ടോ പകർത്തിയത്.

അര്‍ബുദ സാധ്യത കണ്ടെത്തിയതോടെ ആഞ്ജലീന അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും നീക്കം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com