

കൊച്ചി: നടൻ ഹരീഷ് കണാരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ. കഴിഞ്ഞ കുറെക്കാലമായി താൻ സിനിമയിൽ സെലിബ്രിറ്റി മാനേജ്മെന്റ് ചെയ്തുവരികയാണെന്നും തന്റെ ബന്ധങ്ങളും മികവും മനസിലാക്കിയാണ് ഹരീഷ് ബന്ധപ്പെടുന്നതും അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നതിന് തന്നെ ഏൽപ്പിക്കുന്നതെന്നും ബാദുഷ പറയുന്നു. വാർത്താ സമ്മേളനത്തിൽ പറഞ്ഞ 72 സിനിമകളിൽ 16 എണ്ണത്തിൽ മാത്രമാണ് പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തതെന്നും ബാക്കി സിനിമകളിൽ ഹരീഷിനു വേണ്ടിയാണ് ജോലി ചെയ്തെന്നും ബാദുഷ വെളിപ്പെടുത്തി.
ബാദുഷ തന്നില്‍ നിന്ന് കടം വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്ന നടന്‍ ഹരീഷ് കണാരന്റെ ആരോപണം സിനിമാ മേഖലയിൽ ചർച്ചയായി മാറിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ബാദുഷ വാർത്താ സമ്മേളനത്തിലൂടെ മറുപടി പറയുകയും ചെയ്തു. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ, ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. ഏഴ് ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നുമാണ് ബാദുഷ പറഞ്ഞത്. ഇതിന് പിന്നാലെ ബാദുഷയെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ബാദുഷ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്. ആർട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലിബ്രിറ്റി മാനേജ്മെന്‍റ് എന്ന വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. നടന്റെ അല്ലെങ്കിൽ നടിയുടെ ഡേറ്റ് മാനേജ്മെന്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും.
എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?
അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡക്ഷൻ കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽക്കിയിട്ടുണ്ട്. ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസിലാകുന്നില്ല. അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്.
പ്രതികരിക്കാൻ വൈകിയത്
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല.
ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.
സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.
ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..
ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.
എല്ലാവരോടും സ്നേഹം മാത്രം..