കൊച്ചി: ഒരു വീട് വച്ച് നൽകി എന്നത് കൊണ്ട് നിങ്ങൾക്ക് ആരുടേയും ജിവിതം നിയന്ത്രിക്കാനുള്ള അധികാരം ഒന്നുമില്ല എന്ന് ബിഗ് ബോസ് സീസണ്‍ 7 മത്സരാർഥി ആയിരുന്ന രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ പങ്കാളിയായ രേണു റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും വൈറൽ താരമാണ്. സുധിയുടെ മരണത്തിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കുമായി നിര്‍മിച്ചു നല്‍കിയ വീടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചില വിവാഹാലോചനകൾ വരുന്നുണ്ടെന്ന് രേണു വ്യക്തമാക്കിയിരുന്നു. അതിൽ ഒരു ആലോചന ഇങ്ങനെ നിൽക്കുകയാണെന്നും മക്കളെ കൂടി നോക്കുന്ന ഒരാളെ മാത്രമേ താൻ അംഗീകരിക്കുകയുള്ളൂവെന്നുമാണ് രേണു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ നിരവധി കാർഡുകളിലായി രേണു സുധി കുറിപ്പുകൾ പങ്കുവച്ചത്.
"അവർക്ക് അവരുടെ ജീവിതത്തിൽ എങ്ങനെ ജീവിക്കണോ അങ്ങനെ ജീവിക്കാൻ ഉള്ള പൂർണ അധികാരം ഉണ്ട്. പിന്നെ ഞാൻ വേറെ വിവാഹം ഒന്നും കഴിക്കില്ല, നിങ്ങളുടെ നിബന്ധനകൾ അനുസരിച്ച് ജീവിച്ചോളാം എന്നൊന്നും പറഞ്ഞ് അല്ലല്ലോ ആ വീട് കൈപ്പറ്റിയത്. നമ്മുടെ നാട്ടിലെ മിക്ക സോ കോൾഡ് നന്മയോളികളുടെയും ചിന്ത ഇങ്ങനെ ആണ്, എന്റെ നന്മ എന്റെ ഔദാര്യം ആണ്, അതോണ്ട് അത് കൈപറ്റിയാൽ എന്റെ കൺട്രോളിൽ ജീവിച്ചോണം എന്നത്. ഒരു വീട് വച്ച് നൽകി എന്നത് കൊണ്ട് നിങ്ങൾക്ക് ആരുടേയും ജീവിതം നിയന്ത്രിക്കാനുള്ള അധികാരം ഒന്നുമില്ല. യഥാർത്ഥ നന്മ എന്നത് നിബന്ധനകൾ ഒക്കെ ചേർത്ത് കൊടുക്കുന്നത് ഒന്നുമല്ല, അങ്ങനെ ചെയ്താൽ നിങ്ങൾ എന്തോ ഔദാര്യം കൊടുത്തത് പോലെ ആണ്," എന്നിങ്ങനെ കുറിച്ച കാർഡുകളാണ് രേണു ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇത് രേണുവിനും കുടുംബത്തിനും വീട് വച്ചു നൽകിയ ഫിറോസിനെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്.
കെഎച്ച്ഡിഇസി ഫിറോസിന്റെ നേതൃത്വത്തിലാണ് രേണു സുധിക്ക് വീട് വച്ചുനൽകിയത്. എന്നാൽ വീടുപണി പൂര്‍ത്തിയായി ഒരു വര്‍ഷമാകുന്നതിനു മുന്‍പ് തന്നെ പല ഭാഗങ്ങളും പൊളിഞ്ഞു വീഴുന്നു എന്ന് ആരോപിച്ച് രേണുവും പിതാവും രംഗത്തെത്തി. ഇത് ഓണ്‍ലൈൻ മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. ഫിറോസിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ രേണുവിന്റെ ഒരു ചിത്രത്തിന് താഴെ വിവാഹം കഴിക്കാന്‍ വല്ല തീരുമാനവും എടുക്കുകയാണെങ്കില്‍ ആ വീട് തിരിച്ചു നല്‍കണം എന്ന് ഫിറോസ് കമന്റ് ചെയ്തിരുന്നു.