

ലോസ് ആഞ്ചലസ്: കനേഡിയൻ നടി കാതറിൻ ഒഹാരയ്ക്ക് മരണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള ആക്ടർ അവാർഡ്. 'ദ സ്റ്റുഡിയോ' എന്ന കോമഡി സീരീസിലെ പാറ്റി ലീ എന്ന കഥാപാത്രത്തിലൂടെയാണ് പുരസ്കാര നേട്ടം. ഈ പുരസ്കാരം മരണാനന്തര ബഹുമതിയായി നേടുന്ന ആദ്യ വനിതയാണ് കാതറിൻ ഒഹാര.
ലോസ് ആഞ്ചലസിലെ ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാതറിൻ ഒഹാരയുടെ പേര് മുഴങ്ങിയതും സദസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നടനും 'സ്റ്റുഡിയോ' എന്ന ഷോയുടെ സ്രഷ്ടാവുമായ സേത്ത് റോഗൻ ആണ് കാതറിന്റെ പുരസ്കാരം ഏറ്റുവാങ്ങിയത്.
"ഒരാൾക്ക് ഒരേസമയം അതിബുദ്ധിമതിയും ദയാലുവുമാകാൻ കഴിയുമെന്ന് അവർ തെളിയിച്ചു" എന്നാണ് സേത്ത് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. ഷൂട്ടിങ്ങിന് തലേദിവസം രാത്രി തന്റെ സീനുകൾ കൂടുതൽ നന്നാക്കാൻ അവർ അയച്ചിരുന്ന നിർദേശങ്ങളെക്കുറിച്ചും സേത്ത് റോഗൻ അനുസ്മരിച്ചു.
2026 ജനുവരി 30ന് 71ാം വയസിലായിരുന്നു കാതറിൻ ഒഹാരയുടെ അന്ത്യം. അർബുദബാധയെത്തുടർന്നുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമായിരുന്നു മരണം. ഹാസ്യവേഷങ്ങളിലൂടെയാണ് ഹോളിവുഡ് സിനിമകളിൽ കാതറിൻ ശ്രദ്ധിക്കപ്പെടുന്നത്. 'ഹോം എലോണിലെ' അമ്മ വേഷവും സിബിസി പരമ്പര 'ഷിറ്റ്സ് ക്രീക്കിലെ' കഥാപാത്രവും ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ആഫ്റ്റർ അവേഴ്‌സ്' (1985), 'ഹാർട്ട്‌ബേൺ' (1986) 'ബീറ്റിൽജ്യൂസ്' (1988), 'ഹോം എലോൺ' (1990), 'ഹോം എലോൺ 2' (1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
'ഷിറ്റ്സ് ക്രീക്ക്' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുണ്ട്. 'ദ ലാസ്റ്റ് ഓഫ് അസ്', 'ദ സ്റ്റുഡിയോ' എന്നീ പരമ്പരകളിലെ പ്രകടനത്തിനും എമ്മി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു.