"താങ്കൾ കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നു"; മുഖ്യമന്ത്രി പിണറായി വിജയൻ

ഹൃദയാഘാതത്തെ തുടർന്നായിരുന്നു എസ്.പി. വെങ്കിടേഷിന്റെ നിര്യാണം
എസ്.പി. വെങ്കിടേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ
എസ്.പി. വെങ്കിടേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ
Published on
Updated on

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെങ്കിടേഷിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു എസ്.പി. വെങ്കിടേഷിന്റെ നിര്യാണം. ഇന്ന് രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 70കൾ മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളുടെ ഓർക്കസ്ട്രേഷനിൽ എസ്‌.പി. വെങ്കിടേഷ് സജീവമായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1981ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

എസ്.പി. വെങ്കിടേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ
നിലാവേ മായുമോ...; സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ടി.പി. ബാലഗോപാലൻ എം.എ' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്നതിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന് അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ട് മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് സിനിമാപ്രേമികളെ ത്രസിപ്പിച്ച നിരവധി പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കി എസ്‌പിവി മലയാളത്തിൽ നിറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:

മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരിലൊളായ എസ് പി വെങ്കിടേഷിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. മലയാളികളെല്ലാവരും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങൾ അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ.

പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com