കാസ്റ്റിങ് കൗച്ച് എന്നൊന്നില്ലെന്ന് ചിരഞ്ജീവി; മറുപടിയുമായി ചിന്മയി ശ്രീപാദ

'മന ശങ്കര വരപ്രസാദ ഗാരു' എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു വിവാദ പരാമർശം
ഗായിക ചിന്മയി ശ്രീപാദ, ചിരഞ്ജീവി
ഗായിക ചിന്മയി ശ്രീപാദ, ചിരഞ്ജീവിSource: X
Published on
Updated on

ഹൈദരാബാദ്: തെലുങ്ക് താരം ചിരഞ്ജീവിയുടെ കാസ്റ്റിങ് കൗച്ചിനെപ്പറ്റിയുള്ള പരാമർശത്തിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപാദ. പുതിയ ചിത്രം 'മന ശങ്കര വരപ്രസാദ ഗാരു' എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു വിവാദ പരാമർശം. കാസ്റ്റിങ് കൌച്ച് എന്നൊന്നില്ല എന്നായിരുന്നു ചിരഞ്ജീവിയുടെ കമന്റ്. എക്സിലുടെ ഈ പരാമർശത്തെ ചിന്മയി വിമർശിച്ചു.

"കാസ്റ്റിംഗ് കൗച്ച് എന്നൊന്നില്ല. ഇതെല്ലാം നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. കാര്യങ്ങൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് യാതൊരു അരക്ഷിതാവസ്ഥയും ഉണ്ടാകേണ്ടതില്ല. നിങ്ങൾ പ്രൊഫഷണലായി പെരുമാറുക, അപ്പോൾ മറ്റുള്ളവരും പ്രൊഫഷണലായി തന്നെ പെരുമാറും," എന്നാണ് ചിരഞ്ജീവി പറഞ്ഞത്.

"ഈ വ്യവസായം ഒരു കണ്ണാടി പോലെയാണ്. നിങ്ങൾ എന്ത് നൽകുന്നുവോ അത് നിങ്ങൾക്ക് തിരികെ ലഭിക്കും. അതിനാൽ, ധൈര്യത്തോടെ ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ആരും ദൃഢനിശ്ചയത്തോടെയും കഠിനാധ്വാനത്തിന്റെ കരുത്തുമായും വരിക. ഇതൊരു മികച്ച തൊഴിലിടമാണ്—പെൺകുട്ടികളായാലും ആൺകുട്ടികളായാലും എല്ലാവരും ഇവിടെ അഭിവൃദ്ധിപ്പെടും. ആരെങ്കിലും ഇവിടെ നെഗറ്റീവ് ആയ ആളുകളുണ്ടെന്നോ തങ്ങൾക്ക് കയ്പ്പേറിയ അനുഭവമുണ്ടായെന്നോ പറയുന്നുണ്ടെങ്കിൽ, അത് അവരുടെ തന്നെ തെറ്റാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിങ്ങൾ കർക്കശക്കാരും ഗൗരവമുള്ളവരും ആണെങ്കിൽ, ആരും നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കില്ല," എന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

ഗായിക ചിന്മയി ശ്രീപാദ, ചിരഞ്ജീവി
358 കോടി ആഗോള കളക്ഷനും കടന്ന് ചിരഞ്ജീവി ചിത്രം; 'മന ശങ്കര വര പ്രസാദ് ഗാരു' ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

ചിരഞ്ജീവിയുടെ ഈ പരമാർശം ഓൺലൈനിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ആദ്യം പ്രതികരിച്ച വ്യക്തി ചിന്മയി ആണ്. ദീർഘമായ ഒരു കുറിപ്പിലൂടെയാണ് ചിന്മയി തന്റെ എതിർപ്പ് രേഖപ്പെടുത്തിയത്. സിനിമയിൽ കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന് കുറിച്ച ചിന്മയി സഹപ്രവർത്തകരായ സ്ത്രീകളെ സുഹൃത്തുക്കളായോ കുടുംബാംഗങ്ങളായോ കണ്ട് പരസ്പരം ബഹുമാനിച്ചിരുന്ന ഒരു തലമുറയിൽ നിന്നുള്ള ആളാണ് ചിരഞ്ജീവി എന്നും കൂട്ടിച്ചേർത്തു.

ചിന്മയി ശ്രീപാദയുടെ കുറിപ്പ്:

സിനിമയിൽ കാസ്റ്റിങ് കൗച്ച് വ്യാപകമാണ്. 'ഫുൾ കമ്മിറ്റ്‌മെന്റിന്' (full commitment) തയ്യാറായില്ലെങ്കിൽ സ്ത്രീകൾക്ക് വേഷങ്ങൾ നിഷേധിക്കപ്പെടുന്നു - സിനിമാ വ്യവസായത്തിൽ ഈ വാക്കിന് തികച്ചും വ്യത്യസ്തമായ അർത്ഥമാണുള്ളത്.

നിങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാത്തലത്തിൽ നിന്നുള്ളവരാണെങ്കിൽ, 'കമ്മിറ്റ്‌മെന്റ്' എന്നാൽ പ്രൊഫഷണലിസം ആണെന്നും, കൃത്യസമയത്ത് ജോലിക്ക് ഹാജരാകുന്നതാണെന്നും, സ്വന്തം കലയോടുള്ള അർപ്പണബോധമാണെന്നും വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി.

തങ്ങൾക്ക് അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന പുരുഷന്മാർ സ്ത്രീകളിൽ നിന്ന് ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സ്റ്റുഡിയോയിൽ വെച്ച് ഒരു വനിതാ സംഗീതജ്ഞയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഒരാളെക്കുറിച്ച് എനിക്കറിയാം. മറ്റൊരു മുതിർന്ന വ്യക്തി വന്ന് രക്ഷിക്കുന്നത് വരെ അവൾ സൗണ്ട് ബൂത്തിനകത്ത് കയറി വാതിലടച്ച് ഇരിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം അവൾ ആ ഇടം ഉപേക്ഷിച്ചു.

യാതൊരു പശ്ചാത്താപവുമില്ലാതെ പ്രേക്ഷകർ വീണ്ടും സ്വീകരിക്കുന്ന ഈ ഗായകനെപ്പോലെയുള്ള കുറ്റവാളികൾ നമുക്കിടയിലുണ്ട് - അയാൾ സ്ത്രീകളോട് മോശമായി പെരുമാറുകയും, ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങൾ അയക്കുകയും, തനിക്ക് കഴിയുമെന്ന അഹങ്കാരത്തിൽ മാത്രം ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ നേരിടുന്ന പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അതിരൂക്ഷമായ ഒരു പ്രശ്നമാണ്.

ചിരഞ്ജീവി ഗാരുവിനെപ്പോലെയുള്ള ഇതിഹാസങ്ങൾ, സഹപ്രവർത്തകരായ സ്ത്രീകളെ സുഹൃത്തുക്കളായോ കുടുംബാംഗങ്ങളായോ കണ്ട് പരസ്പരം ബഹുമാനിച്ചിരുന്ന ഒരു തലമുറയിൽ നിന്നുള്ളവരാണ്. അവരെല്ലാം ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിച്ചവരും സ്വയം ഇതിഹാസങ്ങളായവരുമാണ്.

മീ ടൂ (MeToo) പ്രസ്ഥാനം ഒരു തലമുറയ്ക്ക് മനസിലാക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. സൗകാർ ജാനകിയെപ്പോലെയുള്ള സ്ത്രീകൾ പീഡിപ്പിച്ചവരെ തുറന്നുകാട്ടിയ സ്ത്രീകളെ പരിഹസിക്കുക പോലും ചെയ്തു. വൈ.ജി മഹേന്ദ്രയുമായുള്ള അഭിമുഖത്തിൽ സൗകാർ ജാനകി താനൊരു 'ഫെമിനിസ്റ്റ്' ആണെന്ന് അവകാശപ്പെട്ടേക്കാം, പക്ഷേ അവരും വൈ.ജി.എമ്മും ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സംസാരിച്ച സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തത് - ഇത്തരം കാര്യങ്ങൾ പറയുന്നത് അവരുടെ ഭർത്താവിനും കുടുംബത്തിനും അപമാനമാണെന്നാണ് അവർ പറഞ്ഞത്.

ഇന്ന് വിദേശത്തുനിന്നും മറ്റും ഉയർന്ന വിദ്യാഭ്യാസവും ലോകവീക്ഷണവുമുള്ള പെൺകുട്ടികൾ സിനിമാ മേഖലയിലേക്ക് വരുന്നുണ്ട്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം.

അതുകൊണ്ട്, സിനിമ എന്നത് നിങ്ങൾ ആരാണെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയൊന്നുമല്ല. വൈരമുത്തു എന്നെ പീഡിപ്പിച്ചത് ഞാൻ അത് ചോദിച്ചു വാങ്ങിയതുകൊണ്ടല്ല. എനിക്ക് അന്ന് കൗമാരം കഴിഞ്ഞ പാടെയുള്ള പ്രായമായിരുന്നു. അദ്ദേഹത്തെ ഒരു ഉപദേശകനായും ഇതിഹാസ ഗാനരചയിതാവായും ഞാൻ ബഹുമാനിച്ചു - അദ്ദേഹം സുരക്ഷിതനല്ലാത്ത ഒരു വൃദ്ധനാണെന്ന് ഞാൻ കരുതിയില്ല. എന്റെ അമ്മ അന്ന് ആ കെട്ടിടത്തിൽ തന്നെയുണ്ടായിരുന്നു - എന്നിട്ടും അദ്ദേഹം എന്നെ പീഡിപ്പിച്ചു.

ഇത്തരം പുരുഷന്മാരുടെ അടുത്ത് മാതാപിതാക്കൾ കൂടെയുള്ളതുകൊണ്ടൊന്നും ഒരു മാറ്റവുമുണ്ടാകില്ല. ജോലി നൽകുന്നതിന് പകരമായി തങ്ങൾക്ക് ലൈംഗികതയ്ക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പുരുഷന്മാരാണ് യഥാർത്ഥ പ്രശ്നം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com