ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്'. സിനിമയുടെ ആഗോള കളക്ഷൻ 1,365 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ധുരന്ധർ' നേടിയ ഫൈനൽ വേൾഡ് വൈഡ് ഗ്രോസ് ആണ് രണ്ടാം ഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' വെറും 11 ദിനങ്ങൾ കൊണ്ട് പിന്നിട്ടത്. തുടർച്ചയായി രണ്ടാം ആഴ്ചയിലും റെക്കോർഡ് കളക്ഷൻ സ്വന്തമാക്കുന്നതിനിടയിൽ സിനിമയുടെ ഡയറക്ടേഴ്സ് കട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഈ വാരാന്ത്യം സിനിമയുടെ ഡയറക്ടേഴ്സ് കട്ട് ഇന്ത്യയിൽ റിലീസ് ആകുമെന്നായിരുന്നു പോസ്റ്റ്. ഒപ്പം സെൻസർ സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു ചിത്രവും പങ്കിവച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് പ്രകാരം, ഏഴ് മണിക്കൂറും 30 മിനുട്ടുമാണ് ഡയറക്ടേഴ്സ് കട്ടിന്റെ ദൈർഘ്യം. ഐമാക്സ്, എച്ച്ഡിആർ, എപിക് തുടങ്ങിയ ഫോർമാറ്റുകളിൽ പരിമിതമായ സ്ക്രീനിങ്ങുകളാകും ഉണ്ടാകുക എന്നും പോസ്റ്റിൽ പറയുന്നു.
'ധുരന്ധർ' ആരാധകർ അതിവേഗം ഈ പോസ്റ്റ് ഏറ്റെടുത്തു. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകർ ഇത്തരം ഒരു ഡയറക്ടേഴ്സ് കട്ട് റിലീസ് ചെയ്യുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ, ഈ പോസ്റ്റ് ഏപ്രിൽ ഫൂളിന്റെ ഭാഗമാണോ എന്നും ചിലർ സോഷ്യൽ മീഡിയയിൽ സംശയം ഉന്നയിക്കുന്നുണ്ട്.
അതേസമയം, 'ധുരന്ധറി'ന്റെ രണ്ട് ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക 'മൂവി മാരത്തൺ' പ്രദർശനത്തിന് ഒരുങ്ങുകയാണ് ഹോങ്കോങ്ങിലെ മൾട്ടിപ്ലക്സ് തിയേറ്ററുകൾ. ഏകദേശം ഒൻപത് മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രദർശനം ഏപ്രിൽ 12നാണ് നടക്കുക. മൂന്ന് ഇടവേളകളാകും മാരത്തോൺ സ്ക്രീനിങ്ങിനിടയിൽ ഉണ്ടാകുക.
ബി62 സ്റ്റുഡിയോ നിർമിച്ച 'ധുരന്ധർ 2' ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. രൺവീർ സിംഗ് ആണ് ചിത്രത്തിലെ നായകൻ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തിയത്. സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.