

'തന്മാത്ര' സിനിമയിലെ പല സീനുകളും എഴുതി തീർത്തത് കരഞ്ഞുകൊണ്ടാണെന്ന് സംവിധായകൻ ബ്ലെസി. എറണാകുളം രാജഗിരി ആശുപത്രിയിൽ അത്യാധുനിക 'അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്ക്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബ്ലെസി.
"എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് ഒരു സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. ഞാൻ നിക്കറിട്ടു നടക്കുന്ന പ്രായം. ഈ അപ്പച്ചന്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം എന്നോട്. 'സാറ് ആരാ', എന്ന് ചോദിക്കും. അന്ന് ഞാൻ വിഷമിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, 'തന്മാത്ര'യിലെ എഴുത്തിന്റെ വഴിയിൽ രമേശൻ നായർ മകൻ മനുവിനോട് അങ്ങനെ ചോദിക്കുന്ന ഒരു അവസ്ഥ വന്നപ്പോൾ കരഞ്ഞുകൊണ്ടാണ് ഞാൻ അത് എഴുതിയത്," ബ്ലെസി. രമേശന്റെ അവസ്ഥ സമൂഹത്തിന് ഇന്നും ഒരു നൊമ്പരമാണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
2005ലാണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര' തിയേറ്ററുകളിലേക്ക് എത്തിയത്. അൽഷീമേഴ്സ് രോഗം ബാധിച്ച് ഓർമകൾ പതിയെ മാഞ്ഞുപോകുന്ന രമേശ നായർ എന്ന സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ വ്യക്തിജീവിതത്തിലേക്കും കുടുംബത്തിലേക്കുമാണ് ഈ ചിത്രത്തിൽ ബ്ലെസി ക്യാമറ വച്ചത്. മോഹൻലാലിന് പുറമേ അർജുൻ ലാൽ, മീരാ വാസുദേവ്, ജഗതി ശ്രീകുമാർ, ബേബി നിരഞ്ജന, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്.
രമേശനായി പകർന്നാടിയ മോഹൻലാലിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടനുൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് 'തന്മാത്ര'യ്ക്ക് ലഭിച്ചത്. മികച്ച മലയാളം ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ബ്ലെസിയുടെ ചിത്രത്തെ തേടിയെത്തി.