

ബലാത്സംഗ കേസിൽ തന്നെ കുടുക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് നടൻ ദിലീപ്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിൻ്റെ പരാമർശം. നടിയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ, കേസിൽ തന്നെ കുടുക്കാനും ഗൂഢാലോചനക്കാരനാണെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കേസിലെ യഥാർഥ ഇര താനാണെന്നും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ദിലീപ് ആരോപിച്ചു.
"എനിക്ക് നടിയുമായി വളരെ സൗഹൃദപരവുമായ ബന്ധമുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. കേസ് അന്വേഷണത്തിൻ്റെ ആദ്യ നാല് മാസങ്ങളിൽ അവർ എന്നെക്കുറിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. എന്നെക്കുറിച്ച് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ പരാമർശങ്ങൾ എസ്‌ഐടി അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നാണെന്ന് വിശ്വസിക്കുന്നു," ദിലീപ് പറഞ്ഞു.
സംഘത്തിലെ ചില ഉദ്യോഗസ്ഥർ വ്യക്തിപരവും തൊഴിൽപരവുമായ നേട്ടങ്ങൾക്കായി തന്നെ ഇരയാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. അവർ തന്നെയും കുടുംബാംഗങ്ങളെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് ഒരു മലയാള നടനെതിരെ സംഘം കേസ് രജിസ്റ്റർ ചെയ്തു. തൻ്റെ അഭിഭാഷകരെയും അവർ കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുവെന്നും നടൻ ആരോപണം ഉന്നയിച്ചു.
'എസ് ഐടി എന്നെ ചോദ്യം ചെയ്തത് ഒന്നര മണിക്കൂറാണ്. എന്നിട്ടും അവർ കഥകൾ മെനയുകയും എന്നെ 13 മണിക്കൂർ ചോദ്യം ചെയ്തുവെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു. എസ്ഐടി ഉദ്യോഗസ്ഥരിൽ കൂടുതൽ പേരും എന്നോട് കുശലാന്വേഷണം നടത്തുകയാണ് ചെയ്തത്'
തന്നെ കേസിൽ 'വ്യാജമായി കുടുക്കാൻ' ഗൂഢാലോചന നടത്തി തന്റെ ജീവിതവും കരിയറും നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ദിലീപ് പറഞ്ഞു. കോടതി വിധി വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നടൻ പറഞ്ഞു.
ഒരിക്കൽ അംഗമായിരുന്ന മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കിയത് കണക്കിലെടുത്ത് സംഘടന തീരുമാനമെടുക്കട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.