

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വീണ്ടും സിനിമാ വിലക്കുമായി കേന്ദ്രം. ആറ് സിനിമകളാണ് വിലക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ചീഫ് സെക്രട്ടറിക്ക് വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം കത്ത് അയച്ചു. ഈ ആറ് ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ നിർദേശം ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിക്ക് കൈമാറി. 19 സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയിൽ കേരളം ഉറച്ച നിലപാട് സ്വീകരിച്ചതോടെ 'പലസ്തീൻ 36' ഉൾപ്പെടെ 12 സിനിമകൾക്ക് കേന്ദ്രം ഇന്നലെ പ്രദർശനാനുമതി നൽകിയിരുന്നു.
ക്ലാഷ്, ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഫ്ലെയിംസ്, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, എ പോയെറ്റ്; അൺകൺസീൽഡ് പൊയട്രി എന്നീ ചിത്രങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 'ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്' ഇന്നലെ പ്രദർശിപ്പിച്ചിരുന്നു. വിലക്കിനെ മറികടന്ന് എല്ലാം സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കേരള സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് കർശന നിർദേശം തന്നിരിക്കുന്നത്.
100ാം വാർഷികം ആഘോഷിക്കുന്ന സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വിലക്കിയത് വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എ പൊയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, ബീഫ്, ക്ലാഷ്, ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് കേന്ദ്ര സർക്കാർ പ്രദർശന അനുമതി നിഷേധിച്ചത്. ഇതിൽ 12 സിനിമകൾക്കാണ് ഘട്ടംഘട്ടമായി അനുമതി നൽകിയത്. സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നൽകാൻ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം.
സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. 30ാം മേളയിലേക്ക് കേന്ദ്രത്തിൽ നിന്ന് സെൻസർ ഇളവ് തേടിയ 187 ചിത്രങ്ങളിൽ 150 എണ്ണത്തിന് ആദ്യ ഘട്ടത്തിൽ തന്നെ അനുമതി ലഭിച്ചിരുന്നു. മേള പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നൽകുകയാണ് പതിവ്. ഇക്കുറി മേള നാലു ദിവസം പിന്നിട്ട ശേഷം 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.