

കൊച്ചി: സംവിധായകൻ ടി.വി. ചന്ദ്രന്റെ സിനിമാ ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന 'ഓർമകളുണ്ടായിരിക്കണം' പരിപാടി ഉദ്‌ഘാടനം ചെയ്ത് മമ്മൂട്ടി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഫെഡറേഷന്റെ സ്നേഹാദരവും നടൻ ടി.വി. ചന്ദ്രന് സമ്മാനിച്ചു.
മനുഷ്യരുടെ രാഷ്ട്രീയം പറയുന്ന, മനുഷ്യപക്ഷത്തു നിൽക്കുന്ന സിനിമകളാണ് ടി.വി. ചന്ദ്രന്റേതെന്ന് മമ്മൂട്ടി പറഞ്ഞു. 'പൊന്തൻമാട', 'ഡാനി', 'ഓർമകളുണ്ടായിരിക്കണം' എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ മമ്മൂട്ടി എന്ന നടനിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ സംവിധായകനാണ് ടി.വി. ചന്ദ്രൻ.
"എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുക എന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി.വി. ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വീട്ടിലെ ആളുകളോട് ഒഴിച്ച് ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണ്," മമ്മൂട്ടി പറഞ്ഞു.
കമല്‍, ജോയി മാത്യു, നടന്‍മാരായ ഷൈന്‍ ടോം ചാക്കൊ, സുധീഷ്, ഇര്‍ഷാദ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. കലാപകാരിയായ ചലച്ചിത്ര പ്രവർത്തകൻ എന്നാണ് കമൽ ടി.വി. ചന്ദ്രൻ വിശേഷിപ്പിച്ചത്. ആളുകളെ അഭിമുഖീകരിക്കാൻ പോലും പ്രയാസമുണ്ടായിരുന്ന കാലത്ത് തന്നെ കൈപിടിച്ചുകയറ്റിയത് അദ്ദേഹമാണെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ.
‘ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ’ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ദൃശ്യതാളം 'ടി വി ചന്ദ്രൻ പ്രത്യേക പതിപ്പ്’ നടൻ ഇർഷാദ് അലി ഷൈൻ ടോം ചാക്കോയ്‌ക്ക് നൽകിയും ‘ടി.വി. ചന്ദ്രന്റെ സമ്പൂർണ തിരക്കഥകൾ’ പുസ്‌തകത്തിന്റെ കവർ പേജ് നടൻ ജോയ് മാത്യുവും പ്രകാശിപ്പിച്ചു. ടി.വി. ചന്ദ്രന്റെ ഭാര്യ രേവതി ചന്ദ്രനെ അഭിനേത്രി മഠത്തിൽ പൊന്നാടയണിയിച്ചു.