
കൊച്ചി: കാന്താര 2 സിനിമയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ വ്യക്ത വരുത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. സിനിമ കാണാൻ മത്സ്യ മാംസാദികൾ വർജിക്കണമെന്ന പ്രചാരണം വ്യാജമാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുമായി കാന്താരയുടെ അണിയറ പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ഋഷഭ് ഷെട്ടി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രേക്ഷകരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അധികാരമില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം കണ്ട് ഞെട്ടിപ്പോയെന്നും ഉടന്‍ തന്നെ നിർമാതാക്കളോട് കാര്യം തിരക്കിയെന്നും ഋഷഭ് കൂട്ടിച്ചേർത്തു.
'കാന്താര ചാപ്റ്റർ വണ്‍' കാണാന്‍ എത്തുന്നവർ പുകവലി, മദ്യപാനം, മാംസാഹാരം എന്നിവ വർജിച്ച് 'ദിവ്യ വ്രതം' എടുക്കണമെന്നായിരുന്നു പോസ്റ്റർ. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയതിനു പിന്നാലെയാണ് പോസ്റ്റർ വ്യാപാകമായി സൈബർ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. "ഒക്ടോബര്‍ രണ്ടിന് കാന്താര ചാപ്റ്റര്‍ വണ്‍' കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങള്‍ പാലിക്കാന്‍ പ്രേക്ഷകര്‍ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് 'കാന്താര' സങ്കല്‍പ്പം. എന്തൊക്കെയാണ് ഈ ദിവ്യ വ്രതങ്ങള്‍? ഒന്ന് മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന് മാംസാഹാരം കഴിക്കാതിരിക്കുക. തിയേറ്ററുകളില്‍ കാണാന്‍ എത്തും വരെ ഈ മൂന്ന് വ്രതങ്ങളും പാലിക്കേണ്ടതാണ്. ഗുഗിള്‍ ഫോം പൂർപ്പിച്ച് പാങ്കിളിത്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കുക," ഇങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.
'കാന്താര പർവ' എന്ന ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് ഈ പോസ്റ്റർ വന്നത്. എന്നാല്‍, സിനിമയുടെ അണിയറപ്രവർത്തകർ 'കാന്താര സങ്കല്‍പ്പം' പോസ്റ്ററിനെ തള്ളിയതോടെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസമാണ്, 'കാന്താര ചാപ്റ്റർ വണ്‍' ട്രെയ്‌ലർ പുറത്തിറങ്ങിയത്. കന്നഡ കൂടാതെ വിവിധ ഭാഷകളില്‍ മൊഴിമാറ്റിയെത്തുന്ന ചിത്രത്തില്‍ മലയാളം തരം ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൊംബാലെ ഫിലിംസ് ആണ് സിനിമ നിർമിക്കുന്നത്. സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അർവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ.