

ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ നിർമാതാവ് വിളിച്ച് ഭീഷണിപ്പെടുത്തി. നിർമാതാവ് എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു വ്ളോഗറോട് പറഞ്ഞത്.
റിവ്യൂവർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിൽ എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയും ഇതൊരു താക്കീത് ആണ്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നത് എന്നൊക്കെയാണ് ഏബ്രഹാം മാത്യുവിന്റെ ആരോപണങ്ങൾ.
നിർമാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോഗർ റിവ്യൂ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. 'എനിക്കു പേടിയും ടെൻഷനും ഉണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ല', എന്നാണ് പുതിയ വീഡിയോയിൽ വ്ളോഗർ പറഞ്ഞത്.