
എറണാകുളം സെന്റ് ആല്‍ബെര്‍ട്‌സ് കോളജിലെ പരിപാടിയില്‍ പങ്കെടുത്ത നടി അമലാ പോളിനും സംഘാടകരായ വൈദികര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമായി തീവ്ര വലതുപക്ഷ ക്രിസ്ത്യൻ സംഘടനയായ കാസ. മുംബൈയിലെ ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല, ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്ന് എത്ര വലിയ നടിയായാലും അറിഞ്ഞിരിക്കണമെന്നാണ് കാസ ഫേസ്ബുക്കിൽ കുറിച്ചത്.
കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് :
മാദക വേഷത്തിലെത്തിയ ആ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികർ എഴുന്നേറ്റ് പോകണമായിരുന്നു. വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജാണിതെന്ന് ഓർമവേണം. അവിടെ നടിക്കൊപ്പം പരിപാടിയില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടെണ്ടന്ന് പറയാന്‍ വൈദികര്‍ തയാറാകണമായിരുന്നു. സ്റ്റേജില്‍ കയറി ആഭാസനൃത്തമാടുമ്പോഴെങ്കിലും വൈദികർ ആ വേദിയില്‍ നിന്നും എഴുന്നേറ്റു പോകണമായിരുന്നു.
ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേര്‍ന്നത് മാത്രമാകണം. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥി ആക്കണം. ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാന്‍ കുത്ത് ഡാന്‍സുകള്‍ക്കും കുറച്ച് അടിമകള്‍ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല.