"മറ്റൊരു സിനിമയ്ക്ക് പൊസിറ്റീവ് റിവ്യൂ ഇട്ടു"; മാനേജരെ മർദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പൊലീസിലും ഫെഫ്ക്കയിലും മാനേജർ നടനെതിരെ പരാതി നൽകി
"മറ്റൊരു സിനിമയ്ക്ക് പൊസിറ്റീവ് റിവ്യൂ ഇട്ടു"; മാനേജരെ മർദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്
Published on

നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്. പ്രൊഫഷണൽ മാനേജറെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് കേസ് എടുത്തത്. മറ്റൊരാളുടെ സിനിമ നല്ലതാണെന്ന് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് മൊഴി.

ഉണ്ണി മുകുന്ദന്റെ പിആർ മാനേജർ വിപിൻ കുമാറിൻ്റേതാണ് പരാതി. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് പരാതി ലഭിച്ചത്. മാനേജരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

വേറെ സിനിമക്ക് നല്ല റിവ്യൂ ഇട്ടതിനാണ് മർദനം എന്നാണ് മാനേജരുടെ മൊഴി. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രം വിജയമായിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയം ആയി. ഇതിന്റെ മനോവിഷമത്തിൽ ഇരിക്കെയാണ് മാനേജർ മറ്റൊരു സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ ഇട്ടത്. ഇതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത് എന്നും അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ കാരണം എന്നും മൊഴിയിൽ പറയുന്നു. മർദനത്തിൽ ടൊവിനോ വാങ്ങി നൽകിയ സൺഗ്ലാസ് പൊട്ടിയെന്നും മാനേജർ പറയുന്നു. 

വിപിൻ കുമാറിൻ്റെ ഫ്ലാറ്റിൻ്റെ ബേസ്മെൻ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദനം. വിപിൻ കുമാറിൻ്റെ കൈയിൽ മർദനത്തെ തുടർന്ന് പാടുകളുണ്ട്. മാനേജർമാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് എപ്പോഴും ഉണ്ണി മുകുന്ദൻ്റേതെന്നും, അധികം കാലം ആരും നടനോടൊപ്പം നിൽക്കില്ലെന്നും വിപിൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

സാങ്കേതിക വിദഗ്ധ സംഘടനയായ ഫെഫ്കയിലും മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിൽ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്തേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മുൻപ് ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നു. ഒത്തുതീർപ്പിനെ തുടർന്ന് 2023 ൽ കേസിന്റെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com