
അന്തരിച്ച നടി കവിയൂർ പൊന്നമ്മയ്ക്ക് മലയാള സിനിമാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അനുശോചനമറിയിച്ചു. കവിയൂർ പൊന്നമ്മയ്ക്ക് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ആദരാഞ്ജലികളർപ്പിച്ചു. മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികളർപ്പിച്ചത്.
മമ്മൂട്ടി 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
READ MORE: കവിയൂർ പൊന്നമ്മ; മലയാളത്തിന്റെ അമ്മ മുഖം
നടൻ പൃഥ്വിരാജും ടൊവിനോ തോമസും കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനമറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു.
79 വയസായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 700ലധികം സിനിമകളില്‍ വേഷമിട്ടു. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.
READ MORE: കവിയൂര്‍ പൊന്നമ്മ അന്തരിച്ചു