

കൊച്ചി: രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. ഡിസംബർ 17ന് 550 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ആയി 17 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 555.75 കോടി രൂപയായി ഉയർന്നു.
ആഭ്യന്തര നെറ്റ് കളക്ഷനിൽ എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ധുരന്ധർ ഇടം നേടി. പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന രൺബീർ കപൂറിന്റെ 'അനിമൽ' എന്ന ചിത്രത്തെ മറികടന്നാണ് 'ധുരന്ധർ' പട്ടികയിൽ കയറിയത്. 553 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് 'അനിമൽ' കളക്ട് ചെയ്തത്.
സണ്ണി ഡിയോളിന്റെ 2024 ലെ ഹിറ്റ് ചിത്രമായ 'ഗദർ 2' (525 കോടി രൂപ), ഷാരൂഖ് ഖാന്റെ 'പത്താൻ' (543 കോടി രൂപ) എന്നീ ചിത്രങ്ങളേയും ഞായറാഴ്ച രൺവീർ സിംഗ് ചിത്രം മറികടന്നു. മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്യാതെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ആദ്യ വാരാന്ത്യത്തിൽ തന്നെ 103 കോടി രൂപ നേടി ശക്തമായ പ്രകടനമാണ് 'ധുരന്ധർ' കാഴ്ചവച്ചത്. ആദ്യ വാരത്തിൽ, വെള്ളിയാഴ്ച 28 കോടി രൂപ, ശനിയാഴ്ച 32 കോടി രൂപ, ഞായറാഴ്ച 43 കോടി രൂപ എന്നിങ്ങനെയാണ് കളക്ഷൻ. ഇത് രണ്ടാം ആഴ്ചയിലും തുടർന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. അടുത്ത വർഷം 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.