
കേരളത്തിലെ മലയോര കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണിയാണ് 'പള്ളിച്ചട്ടമ്പി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് ആണ് നായകന്‍. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതമാണ് ചിത്രം പറയുന്നത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് വെള്ളിത്തിരയിലെത്തുന്നത്. വിശാലമായ ക്യാന്‍വാസിലും, മുതല്‍മുടക്കിലും, വലിയ പങ്കാളിത്തത്തോടെയുമാണ് ചിത്രം ഒരുക്കുന്നത്. ഇടുക്കിയില്‍ കാഞ്ഞാർ, പൈനാവ് , മൂലമറ്റം തുടങ്ങിയ പ്രദേശങ്ങളിലായാണ് ചിത്രീകരണം. ഡ്രാഗണ്‍ ഫെയിം കയാഡു ലോഹർ ആണ് നായിക. വിജയരാഘവൻ, തെലുഗു നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം, ജോസൂട്ടി എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഡിജോ ജോസ് ആന്റണി പള്ളിച്ചട്ടമ്പിയുടെ സംവിധായകനാകുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. തൻസീർ സലാം, സി.സി.സി ബ്രദേഴ്സ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. കലാസംവിധാനം ദിലീപ് നാഥ്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ടിജോ ടോമി. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. പിആര്‍ഒ വാഴൂര്‍ ജോസ്.