സിനിമാ കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ ഡോ. ബിജു. സർഗശേഷി മാത്രം കൈമുതലാക്കി സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി വിഭാഗക്കാർക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാമെന്ന് ഡോ. ബിജു പ്രതികരിച്ചു. മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ട്. യാതൊരു പരിശീലനവും ലഭിക്കാതെ നിരവധി സിനിമകൾ ചെയ്ത് പുരസ്കാരങ്ങൾ നേടിയ പട്ടികജാതി സംവിധായകനാണ് താനെന്നും ബിജു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബിജുവിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാർക്ക് ഈ നാട്ടിൽ സിനിമ ചെയ്യാമെങ്കിൽ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ആളുകൾക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാം . അത് അത്രമേൽ സ്വാഭാവികമായ ഒന്നാണ് . അല്ലാതെ അവർക്ക് മാത്രം സിനിമ ചെയ്യണമെങ്കിൽ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാൻ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ് .
എന്ന്
യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകൾ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്കാരങ്ങളും മുപ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു സംവിധായകൻ..
സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെയായിരുന്നു അടൂരിൻ്റെ പരാമർശം. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് വേദിയിലായിരുന്നു അടൂരിൻ്റെ വിവാദ പരാമർശം.