ജാതി വിവേചനത്തെ കുറിച്ചുള്ള കഥകള്‍ ഇനി പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല: ഗൗതം വാസുദേവ് മേനോന്‍

ഗൗതം മേനോന്റെ വാക്കുകള്‍ക്ക് സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്
ജാതി വിവേചനത്തെ കുറിച്ചുള്ള കഥകള്‍ ഇനി പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല: ഗൗതം വാസുദേവ് മേനോന്‍
Published on



ജാതി വിവേചനത്തെ കുറിച്ചുള്ള കഥകള്‍ ഈ കാലഘട്ടത്തില്‍ പറയേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ഗൗതം മേനോന്‍ അവസാനമായി അഭിനയിച്ചത് ജാതി വിവേചനം മൂലം അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ കഥ പറഞ്ഞ വെട്രിമാരന്‍ ചിത്രം വിടുതലൈ പാര്‍ട്ട് 2ലാണ്. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ കാലഘട്ടത്തില്‍ അത്തരം സിനിമകളുടെ ആവശ്യകതയില്ലെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

'എനിക്ക് സിനിമകളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മനുഷ്യര്‍ അനുഭവിക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള കഥകള്‍, നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് അറിഞ്ഞിട്ടും അത് 80 കാലഘട്ടത്തിലാക്കി പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇതിപ്പോള്‍ കുറച്ച് കൂടിയിട്ടുണ്ട്. അത്തരം കഥകള്‍ ഇനി പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ കാലത്ത് അത്തരം കഥകള്‍ പറയാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോഴും അത് 80 കാലഘട്ടങ്ങളില്‍ നിര്‍മിക്കുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ അങ്ങനെയൊരു സിനിമ ചെയ്യാനാവില്ല. കാരണം ആര്‍ക്കും അത് ആവശ്യമില്ല', ഗൗതം മേനോന്‍ പറഞ്ഞു.



ഗൗതം മേനോന്റെ വാക്കുകള്‍ക്ക് സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ജാതി വിവേചനത്തെ കുറിച്ചുള്ള ഗൗതം മേനോന്റെ അവഗണനയെ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയരുന്നത്. ചിലര്‍ ഗൗതം മേനോന്റെ 'സര്‍ നെയിം' ചൂണ്ടിക്കാട്ടിയും വിമര്‍ശനം അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സാണ് അവസാനമായി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം. ജനുവരി 23ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com