

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു.
1985ൽ 'മേരി ജങ്' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാപ്രവേശം. ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവിന്റെ വേഷമാണ് പ്രദീപിന് ജനപ്രീതി നേടിക്കൊടുത്തത്. ഹിന്ദി ചിത്രത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും പ്രദീപ് സാന്നിധ്യമായി.
2001ല്‍ 'ലഗാൻ' എന്ന ആമീര്‍ ഖാന്‍ ചിത്രത്തില്‍ ദേവ സിംഗ് സോഡിയായി വേഷമിട്ടു. 2005ൽ പുറത്തിറങ്ങിയ 'ഗജിനി' എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷം അദ്ദേഹത്തെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പ്രശസ്തനാക്കി. ഡബിള്‍ റോളിലായിരുന്നു പ്രദീപ് 'ഗജിനി'യില്‍ എത്തിയത്. ചിത്രം 2008ല്‍ ആമീര്‍ ഖാനെ നായകനാക്കി ഹിന്ദിയില്‍ ഒരുക്കിയപ്പോഴും പ്രദീപ് തന്നെയാണ് ആ വേഷങ്ങള്‍ ചെയ്തത്. മലയാളത്തില്‍ ചൈനാ ടൗൺ, ഇത് പാതിരാമണല്‍, കസിൻസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ഹിന്ദിയില്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഛാവ ആയിരുന്നു അവസാന ചിത്രം. ഇക്കഴിഞ്ഞ മെയ് മാസം പുറത്തിറങ്ങിയ തെലുഗു ചിത്രം ഗായപഡ്ഡ സിംഹം ആണ് അവസാനമായി അഭിനയിച്ച ചിത്രം.