വീണ്ടും വിദ്യാര്‍ഥിയായി കമല്‍ഹാസന്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പഠിക്കാന്‍ അമേരിക്കയിലെത്തി

90 ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്സ് യുഎസിലെ പ്രധാന എഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം ചെയ്യുന്നത്.
വീണ്ടും വിദ്യാര്‍ഥിയായി കമല്‍ഹാസന്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പഠിക്കാന്‍ അമേരിക്കയിലെത്തി
Published on

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമയുടെ നിര്‍മാണത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നിരവധിയാണ്. ബോളിവുഡ് പോലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയാറാകാതിരുന്ന കാലത്ത് തമിഴ് സിനിമകളില്‍ ഇത്തരം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ നടനാണ് കമല്‍ഹാസന്‍. പ്രൊസ്തറ്റിക് മേക്കപ്പിനെ കുറിച്ച് ദക്ഷിണേന്ത്യയിലെ ടെക്നീഷ്യന്‍മാര്‍ കേട്ടിട്ടില്ലാത്ത കാലത്ത് അമേരിക്കയില്‍ പോയി പ്രൊസ്തറ്റിക് മേക്കപ്പ് പഠിക്കുകയും മറ്റ് മേക്കപ്പ് മാന്‍മാര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത ആളാണ് കമല്‍ഹാസന്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ 69-ാം വയസില്‍ വീണ്ടും വിദ്യാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ കുറിച്ച് പഠിക്കാന്‍ താരം അമേരിക്കയിലേക്ക് പുറപ്പെട്ടു എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട്. 90 ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്സ് യുഎസിലെ പ്രധാന എഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം ചെയ്യുന്നത്.

ഹോളിവുഡ് സിനിമയിലടക്കം എഐ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിച്ച് വരുന്ന സാഹചര്യത്തിലാണ് കമല്‍ഹാസന്‍ എഐ ടെക്നോളജി പഠിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കാരാര്‍ ആയിട്ടുള്ള സിനിമകളുടെ ജോലികളും ഇതിനിടയില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ വരും സിനിമകളില്‍ എഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ ടെക്നോളജി പഠിക്കാന്‍ തയ്യാറായതെന്നത് ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നു.

2001-ല്‍ റിലീസ് ചെയ്ത 'ആളവന്താന്‍' എന്ന സിനിമയിലൂടെ ആദ്യമായി മോഷന്‍ കണ്‍ട്രോള്‍ റിഗും ആനിമേഷന്‍ സീനുകളും കമല്‍ഹാസന്‍ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ നായകനായും വില്ലനായും ഡബിള്‍ റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 1996-ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' സിനിമയിലെ സേനാപതി എന്ന കഥാപാത്രത്തിന്‍റെ വാര്‍ധക്യം അവതരിപ്പിക്കാന്‍ അദ്ദേഹം പ്രൊസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചിരുന്നു. 2005-ല്‍ റിലീസായ 'മുംബൈ എക്സ്പ്രസ്' ആദ്യമായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയായിരുന്നു. 1992-ല്‍ 'തേവര്‍മകന്‍' സിനിമയുടെ തിരക്കഥ എഴുതാന്‍ ആദ്യമായി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതും കമല്‍ഹാസന്‍ ആയിരുന്നു. 1986 -ല്‍ 'വിക്രം' സിനിമയ്ക്ക് വേണ്ടി ഇളയരാജ കംപോസ് ചെയ്ത ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ചതിന് പിന്നിലും കമല്‍ഹാസന്‍റെ കരങ്ങളായിരുന്നു.

തമിഴ് സിനിമയില്‍ ആദ്യമായി ലൈവ് സൗണ്ട് റെക്കോര്‍ഡിങ് സിസ്റ്റം ഉപയോഗിച്ചത് 2004 -ല്‍ ഒരുക്കിയ 'വിരുമാണ്ടി'യിലാണ്. 2013-ല്‍ കമല്‍ സംവിധാനം ചെയ്ത 'വിശ്വരൂപം' സിനിമയ്ക്ക് വേണ്ടിയാണ് ഇന്ത്യയില്‍ ആദ്യമായി AURO 3D ടെക്നോളജി ഉപയോഗിച്ചത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി', ശങ്കറിന്‍റെ 'ഇന്ത്യന്‍ 2' എന്നിവയാണ് കമല്‍ഹാസന്‍റെ ഒടുവില്‍ റിലീസായ ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് താരത്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സല്‍മാന്‍ ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയിലും കമല്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2025 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com