
ബോളിവുഡിൽ അപ്രതീക്ഷിതമായി സർപ്രൈസ് ഹിറ്റ് ആയി മാറിയ ചിത്രമാണ് 'കിൽ'. ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്കിടയില്‍ വയലൻസിന്റെ പേരിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം ഒടിടിയിൽ റിലീസ് ആയപ്പോഴും ഭാഷകൾക്കപ്പുറം ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്റെ മലയാളത്തിലേക്ക് മൊഴിമാറ്റിയ പതിപ്പ് ഇപ്പോൾ വിമർശനം നേരിടുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ആയിട്ടുള്ളത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഡബ്ബിങ് പതിപ്പും ഹോട്ട്സ്റ്റാറിൽ ലഭിക്കും. ഇപ്പോഴിതാ, ചിത്രത്തിന്റെ മലയാളം പതിപ്പ് വളരെയേറെ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. മോശമായിട്ടാണ് ചിത്രം മലയാളം മൊഴിമാറ്റി എത്തിയതെന്നാണ് പ്രേക്ഷകർ പറയുന്നത്. അലക്ഷ്യമായി മൊഴിമാറ്റിയതിനാല്‍ ചിത്രം രസംകൊല്ലിയായാണ് ഒടിടിയില്‍ എത്തിയതെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഇന്ത്യയിലെ ആക്ഷന്‍ സിനിമകളുടെ പതിവ് ശൈലി പൊളിച്ചെഴുതിയ ചിത്രം, തിരക്കഥയെഴുതി സംവിധാനം ചെയ്തത് നിഖില്‍ ഭട്ടാണ്. നവാഗതനായ ലക്ഷ്യ ലാല്‍വാനി നായകനാകുന്ന ചിത്രം ജൂലൈ അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. അതീവ വയലന്‍സ് രംഗങ്ങളുടെ പേരില്‍ വിമര്ശിക്കപ്പെട്ടപ്പോഴും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് 'കില്‍' കാഴ്ചവെച്ചത്. ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം ചിത്രം കളക്ട് ചെയ്തെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഗുനീത് മോംഗയുടെ സിഖ്യ എൻ്റർടൈൻമെൻ്റും ചേർന്നാണ് ചിത്രം നിർമിച്ചത്.
അതേസമയം, കില്ലിന്റെ ഹോളിവുഡ് റീമേക്ക് അവകാശം 'ജോണ്‍ വിക്' സിനിമയുടെ സംവിധായകന് ഛാഡ് സ്റ്റാഹെല്‍സ്കി സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. അടുത്തകാലത്ത് കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയേറ്റീവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് കില്‍ എന്നായിരുന്നു ജോണ്‍ വിക് സംവിധായകന്റെ പ്രതികരണം.