നിർമാതാവ് സാന്ദ്രാ തോമസിന് എതിരെ മാനനഷ്ട കേസ് നൽകി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി സമൂഹ്യമാധ്യമങ്ങളിൽ അപമാനിക്കുന്നു എന്നാരോപിച്ചാണ് ലിസ്റ്റിൻ പരാതി നൽകിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് കൊടുത്തത്.
അതേസമയം കേസ് നിയമപരമായി നേരിടുമെന്നും നടത്തുന്നത് ആസൂത്രിതമായി ആക്രമണമെന്നും ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ലിസ്റ്റിൻ വട്ടിപ്പലിശക്കാരുടെ ഏജന്റ് എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. ലിസ്റ്റിന്റെ സിനിമകളുടെ കണക്ക് പുറത്തുവിടാൻ പറ്റാത്തത് കൊണ്ടാണ് നിർമാതാക്കളുടെ സംഘടന രണ്ടുമാസത്തെ ബോക്സ് ഓഫീസ് കണക്ക് പുറത്തുവിടാത്തതെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.
സാന്ദ്രാ തോമസ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ സ്റ്റീഫൻ മാധ്യമങ്ങളോട് മറുപടി പറഞ്ഞിരുന്നു. "ഞാന്‍ മലയാള സിനിമയെ ഒറ്റിക്കൊടുത്തു എന്ന് പറയുമ്പോള്‍ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പലിശയ്ക്ക് പൈസ എടുക്കുന്നുണ്ട്. ഞാന്‍ അങ്ങനെയാണ് എല്ലാ സിനിമകളും ചെയ്യുന്നത്. മലയാള സിനിമയിലെ 99 ശതമാനം നിര്‍മാതാക്കളും അങ്ങനെ തന്നെയാണ് സിനിമ ചെയ്യുന്നത്. അതില്‍ എവിടെയാണ് സത്യസന്ധത കുറവ്?", എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.
അതേസമയം, തനിക്കെതിരെ വധഭീഷണി ഉണ്ടെന്നാരോപിച്ച് സാന്ദ്രാ തോമസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചിരുന്നു. വിഷയത്തിൽ സാന്ദ്രാ തോമസ് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. കുറ്റാരോപിതൻ റെനി ജോസഫ് സാന്ദ്രയെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.