ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങൾക്ക് വൻ നേട്ടമാണ് പുരസ്കാരങ്ങളിൽ. മികച്ച നടിമാരായി പ്രഖ്യാപിക്കപ്പെട്ടവരിൽ അഞ്ച് പേർ മലയാളികളാണ്. മഞ്ജു വാര്യർ, നയൻതാര, ജ്യോതിക, കീർത്തി സുരേഷ്, അപർണ ബാലമുരളി, ലിജോ മോൾ ജോസ്, സായ് പല്ലവി എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹരായത്. ഉർവശി മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരത്തിനും അർഹയായി.
സൂര്യ, ധനുഷ്, വിജയ് സേതുപതി, കാർത്തി, വിക്രം പ്രഭു, പാർഥിപൻ എന്നിവർ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹരായി. വൈക്കം വിജയലക്ഷ്മി, വർഷ രഞ്ജിത്ത് എന്നിവർ മികച്ച പിന്നണി ഗായികമാരായി. മലയാളി താരം റഹ്മാൻ മികച്ച വില്ലനുള്ള പുരസ്കാരത്തിന് അർഹനായി.
ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അവാർഡുകൾ സമ്മാനിക്കും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.