

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' വന്‍ പ്രതീക്ഷയില്‍ എത്തിയ സിനിമ ആയിരുന്നു. എന്നാല്‍, ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടുന്നതില്‍ പരാജയപ്പെട്ടു. മികച്ച ദൃശ്യാനുഭവം സമ്മാനിച്ച സിനിമ ആഖ്യാനപരമായി കാണികളെ ആകർഷിക്കുന്നതില്‍ പിന്നോട്ടുപോയി എന്നായിരുന്നു വിമർശനം. ഈ സിനിമയുടെ പരാജയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോണ്‍.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് 'മലൈക്കോട്ടൈ വാലിബന്‍' നിർമിച്ചത്. തങ്ങളും മോഹന്‍ലാലും കേട്ട കഥയല്ല സിനിമയായത് എന്നാണ് ഷിബു ബേബി ജോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഒറ്റ ഭാഗമായാണ് സിനിമ ഇറക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും ഷൂട്ടിങ്ങിനിടയില്‍ കഥ മാറുകയായിരുന്നു എന്നും നിർമാതാവ് പറയുന്നു.
"വാലിഭന്‍ ഒറ്റ ഭാഗമായി ഇറക്കാന്‍ തീരുമാനിച്ച സിനിമയാണ്. അതിന്റെ കഥയാണ് സംവിധായകന്‍ ഞങ്ങളോട് പറഞ്ഞത്. ആ കഥയാണ് മോഹന്‍ലാല്‍ 10 മിനിട്ട് കൊണ്ട് അംഗീകരിച്ചത്. നിർഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ സ്ക്രിപ്റ്റില്‍ കുറച്ച് മാറ്റങ്ങള്‍ അറിയാതെ കടന്നു വന്നു. പല പ്രതിസന്ധികള്‍ കാരണമായിരിക്കാം. ഞാന്‍ ആരെയും കുറ്റം പറയാന്‍ ആഗ്രഹിക്കുന്നില്ല, ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
"ഒരു ഘട്ടത്തില്‍ സിനിമ രണ്ട് പാർട്ട് ആയി ഇറക്കാം എന്ന അഭിപ്രായം വന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാരും അതിനോട് വിയോജിച്ചു. പറഞ്ഞ സിനിമ തന്നെ എടുത്താല്‍ മതി എന്ന് പറഞ്ഞു. രണ്ടാം ഭാഗം പറ്റത്തില്ലാ എന്ന് തീരുമാനിച്ചതാണ്. അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല ഇപ്പോള്‍ വന്നത്. ഒരുപക്ഷേ പാർട്ട് ടുവിന് സാധ്യത ഒരുക്കി നിർബന്ധിതമായി കഥ കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. അതാണ് സിനിമ കൊമേഷ്യലി പരാജയപ്പെടാനുള്ള കാരണം, ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു.
പി.എസ്. റഫീക്ക് ആണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രം കൂടിയാണിത്. പ്രശാന്ത് പിള്ള ആയിരുന്നു സംഗീതം. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മോഹന്‍ലാലിനെ കൂടാതെ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.