
ഒട്ടേറെ ആരാധകരുള്ള തമിഴ് ചലച്ചിത്ര സംഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. വിജയുടെ 'ദി ഗോട്ടി'ലാണ് അവസാനമായി യുവൻ സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിൽ തന്റെ സഹോദരിയും ഇളയരാജയുടെ മകളുമായ അന്തരിച്ച ഭവതാരിണി ഇളയരാജയുടെ ശബ്ദം എഐ ഉപയോഗിച്ചിരുന്ന് പുനർസൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ പത്ത് വർഷത്തിനുള്ളിൽ എഐ കാരണം സംഗീത സംവിധായകരുടെ ജോലി നഷ്ടമാകുമെന്ന് പറയുകയാണ് യുവൻ. തന്റെ പുതിയ സംഗീത പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ വാർത്താസമ്മേളനത്തിലാണ് യുവൻ എഐയെ കുറിച്ച് സംസാരിച്ചത്. എഐ ഇപ്പോൾ തന്നെ സംഗീത വ്യവസായം ഏറ്റെടുത്തിട്ടുണ്ട്. എഐ പൂർണമായി സംഗീത വ്യവസായം ഏറ്റെടുത്താൽ സംഗീത മേഖലയിൽ ആധികാരികത നഷ്ടമാകുമെന്നും യുവൻ ശങ്കർ രാജ പറഞ്ഞു.
പഴയ പാട്ടുകൾ റീമേക്ക് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ചു. പഴയ പാട്ടുകൾ റീമേക്ക് ചെയ്യുന്നത് യഥാർത്ഥ ട്രാക്കിന്റെ മറ്റൊരു പതിപ്പ് മാത്രമാണെന്നും പാട്ടിന്റെ മൗലികതയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻകൂർ അനുമതി നേടിയാൽ റീമേക്കുകളിൽ പകർപ്പവകാശം വെല്ലുവിളിയാകില്ലെന്നും യുവൻ കൂട്ടിച്ചേർത്തു.