പൊലീസ് ഏറ്റുമുട്ടലിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കണം, റിലീസ് തടയണം; വേട്ടയ്യനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ചിത്രത്തില്‍ രജനികാന്തിന് പുറമെ ഫഹദ് ഫാസില്‍, അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്
പൊലീസ് ഏറ്റുമുട്ടലിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കണം, റിലീസ് തടയണം; വേട്ടയ്യനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Published on
Updated on


രജനികാന്ത് ചിത്രം വേട്ടയ്യനിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. നീക്കം ചെയ്യുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മധുര സ്വദേശിയായ കെ. പളനിവേലുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഈ സംഭാഷണമാണ് ഹര്‍ജി കൊടുക്കാന്‍ കാരണമായത്.

ഇത്തരത്തിലുള്ള വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ നിയമവിരുദ്ധവും ഭരണഘടന ലംഘനവുമാണ്. അത്തരം കാര്യങ്ങളെ മഹത്ത്വവത്കരിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 10നാണ് വേട്ടയ്യന്‍ തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ രജനികാന്തിന് പുറമെ ഫഹദ് ഫാസില്‍, അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.




News Malayalam 24x7
newsmalayalam.com