'എന്റെ സെറ്റിലെ ബീഫ് എനിക്ക് കിട്ടിയില്ല'; ഭക്ഷണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് സാന്ദ്രാ തോമസ്

സ്‌റ്റൈലിസ്റ്റുകളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായ സ്ത്രീകളാണ് സിനിമ സെറ്റില്‍ ഏറ്റവും കൂടുതല്‍ ചൂഷണവും വിവേചനവും അനുഭവിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു
'എന്റെ സെറ്റിലെ ബീഫ് എനിക്ക് കിട്ടിയില്ല'; ഭക്ഷണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് സാന്ദ്രാ തോമസ്
Published on


മലയാള സിനിമ മേഖലയിലെ സ്ത്രീ നിര്‍മാതാക്കളില്‍ പ്രശസ്തയായ വ്യക്തിയാണ് സാന്ദ്രാ തോമസ്. തന്റെ നിലപാടുകള്‍ ശക്തമായി തുറന്ന് സംസാരിക്കുന്ന വ്യക്തി കൂടിയാണ് സാന്ദ്ര. നിലവില്‍ സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിലാണ്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും സാന്ദ്ര ഇതിന് മുന്‍പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ നിര്‍മാതാവായ സിനിമയുടെ സെറ്റില്‍ വെച്ച് അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. കെഎല്‍എഫ് വേദിയില്‍ ആയിരുന്നു തുറന്നുപറച്ചില്‍.

ഭക്ഷണത്തിന്റെ പേരിലാണ് സാന്ദ്രയ്ക്ക് സ്വന്തം സെറ്റില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നത്. സെറ്റില്‍ ഉണ്ടാക്കിയ ബീഫ് പുരുഷന്‍മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും സ്ത്രീ ആയതിനാല്‍ നിര്‍മാതാവായ തനിക്ക് പോലും ബീഫ് കിട്ടിയില്ലെന്നും സാന്ദ്ര പറയുന്നു.

'ഞാനൊരു നിര്‍മാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ പൈസ കൊടുത്തിട്ടാണ് ആ സെറ്റില്‍ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാന്‍ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. സംവിധായകനോട് ചോദിച്ചപ്പോള്‍ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവര്‍ക്കും ഈ സ്‌പെഷ്യല്‍ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിര്‍മാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു', എന്നാണ് സാന്ദ്ര പറഞ്ഞത്.


അതേസമയം സ്‌റ്റൈലിസ്റ്റുകളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായ സ്ത്രീകളാണ് സിനിമ സെറ്റില്‍ ഏറ്റവും കൂടുതല്‍ ചൂഷണവും വിവേചനവും അനുഭവിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. '23മത്തെ വയസില്‍ സിനിമയില്‍ വന്നൊരാളാണ് ഞാന്‍. ആദ്യം ചെയ്ത ബിസിനസ് ഇതായിരുന്നു. ഭാഗ്യം കൊണ്ട് അത് നന്നായി വന്നു. സിനിമയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. എല്ലാം വലിയ പാഠങ്ങള്‍ ആയിരുന്നു', എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com