ജെഎസ്കെ വിവാദത്തിൽ ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിൽ സെൻസർ ബോർഡിന് തൃപ്തി. തിരുത്തലുകൾ വരുത്തിയ പതിപ്പിൽ റീജിയണൽ സെൻസർ ബോർഡിന് തൃപ്തി. റീജിയണൽ സെൻസർ ബോർഡ് ചിത്രം വെരിഫൈ ചെയ്തു. അന്തിമ അനുമതിക്കായി ചിത്രം മുംബൈയിലേക്ക് അയച്ചു. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാനാണ്. ആദ്യത്തെ പതിപ്പും റീജിയണൽ സെൻസർ ബോർഡ് അംഗീകരിച്ചിരുന്നു.
സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിന് നിര്‍മാതാക്കള്‍ വഴങ്ങിയാണ് പേര് മാറ്റി ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി പേര് മാറ്റിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് പോലെ സിനിമിയിലെ കോടതി രംഗങ്ങളില്‍ രണ്ടിടത്ത ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആദ്യം 96 കട്ടുകളാണ് നിര്‍ദേശിച്ചതെങ്കിലും സിനിമയുടെ ടൈറ്റിലിന്റെ പേര് മാറ്റണമെന്നും കോടതി രംഗത്തില്‍ പേര് മ്യൂട്ട് ചെയ്യണമെന്നുമുള്ള രണ്ട് ആവശ്യമാണ് ഉന്നയിക്കുന്നതെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
സിനിമയില്‍ സീതാദേവിയുടെ മറ്റൊരു പേരായ 'ജാനകി' എന്ന ടൈറ്റില്‍ കഥാപാത്രം ബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്. ഈ ചിത്രീകരണം സീതാദേവിയുടെ അന്തസ്സിനെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും അതുവഴി മതവികാരങ്ങള്‍ വ്രണപെടുമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
മറ്റൊരു മതത്തില്‍പ്പെട്ട പ്രതിഭാഗം അഭിഭാഷകന്‍ പ്രധാന കഥാപാത്രത്തെ ക്രോസ് വിസ്താരം നടത്തുകയും ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ, അശ്ലീല വീഡിയോകള്‍ കണ്ടിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. 'സീതാദേവിയുടെ പേരുള്ള ഒരു കഥാപാത്രത്തോട് ഇത്തരം പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പൊതു ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും കാരണമാകുമെന്ന് സിബിഎഫ്സി പറഞ്ഞിരുന്നു.
ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. മതവിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ആണ്. കോസ്മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.