
എട്ട് മണിക്കൂർ ജോലി എന്ന ആവശ്യത്തിൻ്റെ പേരിൽ അടുത്തിടെ നിരവധി പഴികേട്ട നടിയാണ് ദീപിക പദുകോൺ. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ദീപികയ്ക്കെതിരെ ആദ്യം ആക്രമണം അഴിച്ചുവിട്ടത്.
സന്ദീപ് റെഡ്ഡി വംഗയുമായുള്ള വിവാദത്തില്‍ മറുപടിയുമായി ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുകോണ്‍. പുതിയ ചിത്രത്തില്‍ ദീപിക എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ചെന്നായിരുന്നു സന്ദീപ് റെഡ്ഡി വംഗയുടെ വിമര്‍ശനം.
ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് വംഗയുടെ സ്പിരിറ്റ്, പ്രഭാസിന്റെ കല്‍ക്കി 2 എന്നീ ചിത്രങ്ങളില്‍ നിന്നും ദീപിക പിന്മാറിയിരുന്നു. സിഎന്‍ബിസി-ടിവി 18 ന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ മൗനം വെടിഞ്ഞത്. എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് ദീപികയുടെ മറുപടി ഇങ്ങനെയായിരുന്നു,
സ്ത്രീയായതു കൊണ്ടാണ് ഇത്തരം സമ്മര്‍ദ്ദമെങ്കില്‍, അത് അങ്ങനെ തന്നെയാകട്ടെ എന്ന് പറഞ്ഞ ദീപിക, ഇന്ത്യന്‍ സിനിമയില്‍ നിരവധി പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. അതൊന്നും രഹസ്യവുമല്ല, വാര്‍ത്തയുമായിട്ടില്ല- ദീപിക പറഞ്ഞു.
താന്‍ ആരുടേയും പേര് പറയുന്നില്ല, ഇതൊരു വലിയ കാര്യവുമാക്കുന്നില്ല. വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന നിരവധി പുരുഷ താരങ്ങള്‍ സിനിമയിലുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് സാധാരണവുമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ എട്ട് മണിക്കൂര്‍ മാത്രമാണ് അവര്‍ ജോലി ചെയ്യുന്നത്. വാരാന്ത്യങ്ങളില്‍ അവര്‍ ജോലി ചെയ്യാറുമില്ല.
ഇന്ത്യന്‍ സിനിമാ മേഖലയെ, 'സിനിമാ വ്യവസായം' എന്നാണ് വിളിക്കുന്നതെങ്കിലും ഒരിക്കലും ഒരു 'വ്യവസായം' പോലെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി. ക്രമരഹിതമായ വ്യവസായമാണിത്. ഈ സംസ്‌കാരത്തിന് ഒരു ഘടന വരേണ്ട സമയമായെന്നും നടി പറഞ്ഞു.
കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക പദുകോണ്‍ മുന്നോട്ട് വെച്ചത്. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റില്‍ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂവെന്ന് ദീപിക ആവശ്യപ്പെട്ടതിനെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, കല്‍ക്കി 2898 എഡി സീക്വലിലും സാമന ആവശ്യം ദീപിക ഉന്നയിച്ചിരുന്നു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രഭാസ് ചിത്രത്തില്‍ നിന്നും താരം പിന്മാറി. ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് ദീപിക ഇപ്പോള്‍.