'സിംഗം എഗൈനി'ല്‍ സല്‍മാന്‍ ഖാന്റെ കാമിയോ ഇല്ല; വധ ഭീഷണിക്ക് പിന്നാലെയാണ് തീരുമാനം

ദീപാവലി റിലീസായി നവംബര്‍ 1ന് ചിത്രം തിയേറ്ററിലെത്തും
'സിംഗം എഗൈനി'ല്‍ സല്‍മാന്‍ ഖാന്റെ കാമിയോ ഇല്ല; വധ ഭീഷണിക്ക് പിന്നാലെയാണ് തീരുമാനം
Published on


അജയ് ദേവ്ഗണ്ണിനെ കേന്ദ്ര കഥാപാത്രമാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിംഗം എഗൈന്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ പൊലീസ് കഥാപാത്രമായ ദബാങ്കിലെ ചുല്‍ബുല്‍ പാണ്ഡേ കാമിയോ റോളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുരക്ഷാ കാരണങ്ങളാല്‍ ആ കാമിയോ റോള്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സല്‍മാന്‍ ഖാനെതിരെ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം.

'മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോയില്‍ ഒരുദിവസത്തെ ഷൂട്ട് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. രോഹിത് ഷെട്ടിയും അജയ് ദേവ്ഗണ്ണും ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം', എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിംഗം എഗൈനില്‍ അജയ് ദേവ്ഗണ്‍ ബാജിറാവു സിംഗം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിംബയായി രണ്‍വീര്‍ സിംഗ് എത്തുമ്പോള്‍ അക്ഷയ് കുമാര്‍ വീര്‍ സൂര്യവംശിയായി എത്തും. അവ്‌നി എന്ന കഥാപാത്രത്തെയാണ് കരീന കപൂര്‍ അവതരിപ്പിക്കുന്നത്. ശക്തി ഷെട്ടിയായി ദീപിക പദുകോണും എത്തും. അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷ്രോഫ്, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിംഗം എഗൈന്‍ രാമായണത്തിന്റെ ആധുനിക വ്യാഖ്യാനമാണെന്നാണ് പറയുന്നത്. ദീപാവലി റിലീസായി നവംബര്‍ 1ന് ചിത്രം തിയേറ്ററിലെത്തും. തിയേറ്ററില്‍ സിംഗം എഗൈനിനെ കാത്തിരിക്കുന്നത് കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യ 3യാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com