
ബോളിവുഡിലെ പ്രശസ്ത സഹോദര ജോഡികളായ ശിൽപ്പാ ഷെട്ടി-ഷമിതാ ഷെട്ടി, ഹുമ ഖുറേഷി-സാഖിബ് സലീം എന്നിവരായിരുന്നു 'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ സീസണ്‍ 3യിലെ രക്ഷാ ബന്ധന്‍ എപ്പിസോഡിലെ അതിഥികള്‍. പരസ്പരം തമാശകള്‍ പറഞ്ഞും സഹോദരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും താരങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ശില്‍പ്പാ ഷെട്ടി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
കുട്ടിക്കാലം ഓർത്തെടുക്കുകയായിരുന്നു ശില്‍പ്പാ ഷെട്ടി. തങ്ങളുടെ അമ്മ സുനന്ദ ഷെട്ടി ചെറുപ്പത്തില്‍ തന്നോടും സഹോദരി ഷമിതയോടും കർക്കശമായിട്ടാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ശില്‍പ്പ തുടങ്ങിയത്. "ഞങ്ങളുടെ അമ്മ ഞങ്ങള്‍ ആരെയും വെറുതെ വിട്ടിരുന്നില്ല. കുട്ടികളായ ഞങ്ങളെ ചപ്പലും ചൂലും വെച്ചൊക്കെ തല്ലുമായിരുന്നു," ശില്‍പ്പാ ഷെട്ടി പറഞ്ഞു.
ശില്‍പ്പയുടെ വാക്കുകള്‍ ഷമിതയും ഏറ്റെടുത്തു. തെറ്റ് ചെയ്താല്‍ ചീത്ത വിളിക്കാനും ശിക്ഷിക്കാനും അമ്മ ഒരിക്കലും മടിച്ചിരുന്നില്ലെന്ന് ഷമിത പറഞ്ഞു. തങ്ങള്‍ക്കിപ്പോഴുള്ള മുല്യങ്ങള്‍ക്ക് കാരണം അതാണെന്നും പറഞ്ഞുവെച്ചു ഷമിത.
എപ്പിസോഡിനിടെ, തന്റെ സഹോദരി ഷമിതയ്ക്ക് വേണ്ടി ഒരു വരനായുള്ള തെരച്ചിലിലാണ് താനെന്നും ശിൽപ്പ വെളിപ്പെടുത്തി. അതേസമയം പാർട്ടികളിൽ തന്റെ സഹോദരൻ സാഖിബിനെ മറ്റ് പെൺകുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കാറില്ലെന്ന് ഹുമ പറഞ്ഞു.