തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോര്‍ട്ട്' പുറത്തുവിടണം : വോയിസ് ഓഫ് വിമന്‍, പോസ്റ്റ് പങ്കുവെച്ച് സമാന്ത

2019ല്‍ ഡബ്ല്യുസിസി മാതൃകയില്‍ തെലുങ്ക് സിനിമ രംഗത്ത് രൂപീകരിച്ച സംഘടനയാണ് വോയിസ് ഓഫ് വിമന്‍.
തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോര്‍ട്ട്' പുറത്തുവിടണം : വോയിസ് ഓഫ് വിമന്‍, പോസ്റ്റ് പങ്കുവെച്ച് സമാന്ത
Published on
Updated on


തെലുങ്ക് സിനിമ മേഖലയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മാതൃകയില്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വോയ്‌സ് ഓഫ് വിമന്‍. 2019ല്‍ ഡബ്ല്യുസിസി മാതൃകയില്‍ തെലുങ്ക് സിനിമ രംഗത്ത് രൂപീകരിച്ച സംഘടനയാണ് വോയിസ് ഓഫ് വിമന്‍.

'തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഡബ്ല്യുസിസിയില്‍ നിന്നുള്ള സൂചനകള്‍ സ്വീകരിച്ച്, തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ക്കായുള്ള പിന്തുണാ ഗ്രൂപ്പായ ദി വോയ്സ് ഓഫ് വിമന്‍ 2019-ല്‍ സൃഷ്ടിക്കപ്പെട്ടു. തെലുങ്ക് സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെയും വ്യവസായത്തിന്റെയും നയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ലൈംഗികപീഡനത്തെക്കുറിച്ച് സമര്‍പ്പിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് ഞങ്ങള്‍ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു', എന്നാണ് വോയിസ് ഓഫ് വിമന്‍ അറിയിച്ചിരിക്കുന്നത്.


നടി സമാന്തയും വോയിസ് ഓഫ് വിമനിന്റെ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഡബ്ല്യുസിസിയെ അഭിനന്ദിച്ച് സമാന്ത രംഗത്തെത്തിയിരുന്നു.

'വര്‍ഷങ്ങളായി, കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണാറുണ്ട്. അവരുടെ യാത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ണഇഇയോട് കടപ്പെട്ടിരിക്കുന്നു. സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം എന്നത് അടിസ്ഥാനപരമായ കാര്യമാണ്, എന്നിട്ടും പലര്‍ക്കും അതിനായി പോരാടേണ്ടിവരുന്നു. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. ഇത് വളരെ അധികം ആവശ്യമായ പരിവര്‍ത്തനത്തിന്റെ തുടക്കം മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും എന്റെ സ്നേഹവും ബഹുമാനവും അര്‍പ്പിക്കുന്നു', എന്നാണ് സമാന്ത കുറിച്ചത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com