രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം, 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിൽ കുഞ്ചാക്കോ ബോബൻ്റെ പല സീനുകളും അഭിനയിച്ചത് താനെന്ന് വെളിപ്പെടുത്തി ജൂനിയർ ആർട്ടിസ്റ്റായ സുനിൽരാജ് എടപ്പാൾ. രൂപത്തിലും സംസാരത്തിലും കുഞ്ചാക്കോ ബോബനുമായി നല്ല സാമ്യമുള്ള സുനിലിന്, കുഞ്ചാക്കോ ബോബൻ്റെ തിരക്ക് കാരണമാണ് ചിത്രത്തിൽ അവസരം ലഭിച്ചത്. ഇത് പുറത്ത് പറയാൻ പാടില്ലായിരുന്നു. വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടാണ്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ ചിത്രത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്തതെന്നും സുനിൽരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവർത്തി ഇല്ലാത്തോണ്ടാ.. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നി അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന്.. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജ്ക്ഷൻ ചെയ്തത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ സംവിധാനം ചെയ്ത ചിത്രം 'ന്നാ താൻ കേസ് കൊടി'ൻ്റെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ എന്ന കഥാപാത്രത്തിൻ്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ. കുഞ്ചാക്കോ ബോബനും അതിഥി താരമായി ചിത്രത്തിലെത്തിയിരുന്നു. എന്നാൽ, നടൻ്റെ തിരക്ക് മൂലം ഈ സിനിമയിലേക്ക് സുനിലിനെ സജസ്റ്റ് ചെയ്തത് കുഞ്ചാക്കോ ബോബൻ തന്നെയാണെന്നാണ് പോസ്റ്റിൽ സുനിൽരാജ് പറയുന്നത്.