കൊച്ചി: ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്‍-സിലമ്പരസന്‍ കോമ്പോയില്‍ എത്തുന്ന 'അരസന്‍'. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സമൂഹ മാധ്യമങ്ങളില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. 'അസുരന്‍' എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഈ സിനിമയുടെ പ്രമോയുടെ തിയേറ്റർ വേർഷന്‍ കണ്ടതിന്റെ ആവശേത്തില്‍ ചിമ്പു എക്സില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. "വെട്രിമാരന്‍ സാറിന്റെ അരസന്റെ പ്രമോ മ്യൂസിക്കിന് ഒപ്പം കണ്ടു. ഞാന്‍ പറയുന്നു, സമയം കിട്ടിയാല്‍ തിയേറ്ററില്‍ തന്നെ കാണുക. തിയേറ്ററിക്കല്‍ എക്സ്പീരിയന്‍സ് മിസ് ചെയ്യരുത്. മുതലാകും," ചിമ്പു എക്സില്‍ കുറിച്ചു. 'അരസന്‍' പ്രമോ ഇന്ന് വൈകുന്നേരം 6.02 മണി മുതല്‍ തിയേറ്റുകളില്‍ പ്രദർശിപ്പിക്കും. നാളെ 10.07 മണിക്ക് ആകും യൂട്യൂബില്‍ പ്രമോ റിലീസ് ചെയ്യുക
'അരസന്' സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രർ ആണെന്നാണ് റിപ്പോർട്ടുകള്‍. അങ്ങനെയെങ്കില്‍ സിമ്പു-അനിരുദ്ധ്-വെട്രിമാരന്‍ കോമ്പോ ഒന്നിക്കുന്ന ആദ്യ ചിത്രമാകുമിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ വൈകാതെ പുറത്ത് വിടും.
സിലമ്പരസന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായിരിക്കും 'അരസനി'ലേത് എന്നാണ് സൂചന. ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച 'വടചെന്നൈ' സിനിമയുടെ ഭാഗമാണ് ഈ ചിത്രം എന്ന് നേരത്തെ വെട്രിമാരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. 'വടചെന്നൈ 2' ആയിരിക്കും വെട്രിമാരന്‍ അടുത്തതായി സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, പിന്നീട് ഈ പ്രൊജക്ട് 'വടചെന്നൈ' യൂണിവേഴ്സില്‍ പെടുന്ന മറ്റൊരു ചിത്രമായിരിക്കും എന്ന് സംവിധായകന്‍ വ്യക്തത വരുത്തുകയായിരുന്നു.