
29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും രണ്ട് സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദിന്‍റെ 'ഫെമിനിച്ചി ഫാത്തിമ', ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' എന്നീ സിനിമകളാണ് മത്സരവിഭാഗത്തില്‍ ഇടംപിടിച്ചത്.
സംവിധായകന്‍ ജിയോ ബേബി ചെയര്‍മാനും തിരക്കഥാകൃത്ത് പി.എസ് റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്. ഡിസംബർ 13 മുതൽ 20 വരെ മേള തിരുവനന്തപുരത്ത് നടക്കും.
'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദിൻജിത് അയ്യത്താന്റെ 'കിഷ്കിന്ധാ കാണ്ഡം', മിഥുൻ മുരളിയുടെ 'കിസ് വാഗൺ', വി.സി. അഭിലാഷിന്റെ 'എ പാൻ ഇന്ത്യൻ സ്റ്റോറി', ആദിത്യ ബേബിയുടെ 'കാമദേവൻ നക്ഷത്രം കണ്ടു', അഭിലാഷ് ബാബുവിന്റെ 'മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ', ശോഭനാ പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത 'ഗേൾഫ്രണ്ട്സ്', കെ. റിനോഷന്റെ 'വെളിച്ചം തേടി', ജിതിൻ ഐസക് തോമസിന്റെ 'പാത്ത്', ആർ.കെ. കൃഷാന്ദിന്റെ 'സംഘർഷ ഘടന', സന്തോഷ്ബാബുസേനൻ സതീഷ് ബാബുസേനൻ സഹോദരങ്ങൾ സംവിധാനം ചെയ്ത 'മുഖക്കണ്ണാടി', ജെ. ശിവരഞ്ജിനിയുടെ 'വിക്ടോറിയ', സിറിൽ എബ്രഹാം ഡെന്നീസിന്റെ 'വാടുസി സോംബി' എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.